കപ്പടിച്ചേ... തൃശൂരിന്റെ വിജയത്തിന് കാൽ നൂറ്റാണ്ടിലെ കനവിന്റെ കനം

തിരുവന്തപുരം > 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടി തൃശൂർ. 1008 പോയിന്റുകളുമായാണ് തൃശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. ജില്ലയിൽ 117 പവന്റെ സ്വർണക്കപ്പെത്തുന്നത് കാൽ നൂറ്റാണ്ടിന് ശേഷമാണ്. 1999ൽ കൊല്ലത്ത് നടന്ന 39ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് തൃശൂർ അവസാനമായി കപ്പടിച്ചത്.
സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തിനായി ആദ്യാവസാനം തുടർന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സ്വർണ്ണക്കപ്പിൽ തൃശൂർ ജില്ല മുത്തമിട്ടത്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ചാമ്പ്യന്മാരായിരുന്ന പാലക്കാടിനെയും കണ്ണൂരിനെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് തൃശൂർ കപ്പ് നേടിയത്. ആദ്യദിനം മുതൽ കണ്ണൂരും തൃശൂരും കിരീടത്തിനായുള്ള വാശിയേറിയ പോരാട്ടത്തിലായിരുന്നു.
കലാശത്തിന്റെ അവസാന മണിക്കുറുകളിലേക്ക് കടക്കുമ്പോൾ പ്രവചനം അസാധ്യമാക്കി പോയൻ്റ് നില മാറിമറിഞ്ഞു. കലോത്സവം സമാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ തൃശൂർ മേൽ കൈനേടി. അവസാന പത്തു മത്സരങ്ങളുടെ ഫലവും വന്നതോടെ തൃശൂരിൻ്റെ ആധികാരികത വ്യക്തമായി.










0 comments