print edition മക്കളുടെ അകാല വിയോഗം

മകൾ വർഷക്കൊപ്പം
വ്യക്തിജീവിതത്തിൽ നിരവധി കൊടുങ്കാറ്റുകൾ അഭിമുഖീകരിച്ച് പരാജയങ്ങൾ ഏറ്റുവാങ്ങി ആശാ ഭോസ്‍ലെ. അലസിപ്പോയ ദാമ്പത്യവും രണ്ട് മക്കളുടെ മരണവുമടക്കം. അപ്പോഴും അപൂർവ ശബ്ദം ശ്രോദ്ധാക്കളിൽ പ്രതീക്ഷയും ഊർജവും സന്തോഷവും നിറച്ചുകൊണ്ടിരുന്നു. അയൽക്കാരൻ ഗൺപത്-റാവു ഭോസ്‌ലെയുമായുള്ള പ്രണയവിവാഹം 1949-ൽ 16 വയസ്സുള്ളപ്പോൾ. കുടുംബം അംഗീകരിക്കാത്ത ബന്ധത്തിൽ മൂന്ന് മക്കൾ. ഹേമന്ത്, ആനന്ദ്, വർഷ. മൂന്നാം ഗർഭത്തോടെ ദാമ്പത്യം അവസാനിച്ചു. 1960-ൽ ഭർത്താവ് രണ്ട് കൊച്ചുകുട്ടികളുമായി വീട്ടിൽനിന്ന് പുറത്താക്കി. ഇളയ മകൾ വർഷ- 2012 ഒക്ടോബർ എട്ടിന്, മുംബൈ പ്രഭുകുഞ്ചിലെ വസതിയിൽ സ്വയം മരണംവരിച്ചത് അടിമുടി ഉലച്ചു. ആശ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് സിങ്കപ്പൂരിലായിരുന്നു.
ഗായികയും പത്രപ്രവർത്തകയുമായിരുന്നു വർഷ. ഹിന്ദി, ഭോജ്പുരി പിന്നണി ഗായികയായിരുന്ന വർഷ, അമ്മയോടൊപ്പം കച്ചേരികളിൽ പ്രത്യക്ഷപ്പെട്ടു. ബാലഗായിക എന്ന നിലയിൽ ദേവ് ആനന്ദ് വേഷമിട്ട ‘ലൂട്ട്‌മാൻ’ വർഷയുടെ ശബ്ദം ഉപയോഗിക്കുകയുണ്ടായി. രാജേഷ് റോഷൻ ഈണംനൽകിയ ‘ഹസ്‌തു ഹർദം’ ഗാനം ശ്രദ്ധിക്കപ്പെട്ടു. 2015 സെപ്‌തംബറിൽ മൂത്ത മകൻ ഹേമന്ത് സ്കോട്ട്ലൻഡിൽ മരിച്ചതും കനത്ത ആഘാതമായി. വർഷങ്ങളായി ക്യാൻസറുമായി പൊരുതുകയായിരുന്നു ഹേമന്ത്.
ഒപ്പിട്ടു വാങ്ങിയ പഴയ സാരി
"ലോകത്തെ ഏറ്റവും വലിയ സ്വത്താണ് എനിക്കിത്. ഈ സമ്മാനത്തിന് ഒരു പ്രത്യേകതയുണ്ട്.' ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞു ആശ-. ലതാ മങ്കേഷ്കറുടെ മരണശേഷം ആശ- പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടി. ഒരു റിയാലിറ്റി ഷോയിലായിരുന്നു വെളിപ്പെടുത്തൽ. സഹോദരി നൽകിയ ഏറ്റവും മനോഹരമായ സമ്മാനം മുൻനിർത്തിയായിരുന്നു പ്രതികരണം. ലത മരിക്കുന്നതിന് ആറുമാസം മുമ്പ്, തനിക്ക് എന്തും ആവശ്യപ്പെടാമെന്ന് പറഞ്ഞിരുന്നു. ദീദിയുടെ പഴയ സാരി ഒപ്പിട്ടു വാങ്ങി. അത് ലോകത്തിലെ എന്തിനേക്കാൾ വലുതാണെന്നും ആശ പറഞ്ഞു. കുട്ടിക്കാലത്ത് ഒന്നിച്ചെടുത്ത ചിത്രം പങ്കുവച്ച് ഒരിക്കൽ കുറിച്ചു. ‘ദീദിയും ഞാനും, എത്ര മനോഹരമായ കുട്ടിക്കാലമായിരുന്നു അത്’എന്നായിരുന്നു അടിക്കുറിപ്പ്. കരിയറിൽ 50 ഗാനങ്ങളിൽ ലതയും ആശയും ഒന്നിച്ചിട്ടുണ്ട്.











0 comments