അഴകത്ത്... ആദിമഹാകവിയുടെ വിലാസം


അതുൽ ബ്ലാത്തൂർ
Published on Feb 27, 2025, 03:47 PM | 3 min read
കൊല്ലം : കരുനാഗപ്പള്ളി താലൂക്കിന്റെ തെക്കേയറ്റത്ത് അഷ്‌ടമുടിക്കായൽ ചുറ്റിവകഞ്ഞ് ഒരു കൊച്ചു ദ്വീപുണ്ട്. ചവറ തെക്കുംഭാഗം ഗ്രാമം. അവിടെ കായൽത്തീരത്ത് ഫ്യൂഡൽകാലത്തിന്റെ പ്രൗഢി പേറുന്ന ഒരു ഭവനം. കയറിവരുമ്പോൾ ആദ്യം കാണുന്നത് ചെങ്കല്ലുകെട്ടി പടുത്തുയർത്തിയ കമാനം. ആനപ്പടിപ്പുര എന്നാണതിന്റെ പേര്. മുന്നോട്ട് നടന്നാൽ ഒരു ചാവടി. അകത്തോട്ടു വന്നാൽ കളരി. തൊട്ടപ്പുറത്തായി വീട്. ഏകദേശം 400 വർഷത്തെ പഴക്കം കണക്കാക്കുന്ന ഒരു എട്ടുകെട്ട്. അഴകത്ത് എന്നാണ് ആ പുരാതന ഭവനത്തിന്റെ പേര്. ഒരു ചരിത്രസ്‌മാരകം. സാഹിത്യ ചരിത്രത്തിലാണ് അഴകത്തിന്റെ തലയെടുപ്പ്. നമ്മുടെ ആദിമഹാകാവ്യകാരന്റെ ജന്മഗൃഹം.
ഫ്യൂഡൽകാല ചരിത്രത്തിൽ
രാജഭരണകാലത്ത് പ്രമാണികുടുംബങ്ങൾക്ക് ഭൂസ്വത്തും വിവിധ ദേശങ്ങളുടെ ചുമതലയും നൽകിയിരുന്നു. അപ്രകാരം പ്രത്യേക സ്ഥാനമാനങ്ങളോടെ തെക്കൻ തിരുവിതാംകൂറിൽനിന്ന് ചവറയിലേക്കു കുടിയേറിയവരാണ് അഴകത്തുകാർ എന്ന് പറയപ്പെടുന്നു. തക്കല, നാഗർകോവിൽ, കന്യാകുമാരി എന്നിങ്ങനെ നാടിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഏക്കർ ഭൂസ്വത്ത് കൈയടക്കിയ ഇവിടുത്തെ കാരണവന്മാർ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ ‘എട്ടരയോഗം’ എന്ന ഭരണസമിതിയുമായി ബന്ധമുള്ളവരായിരുന്നു. "കരണത്താക്കുറുപ്പ്’, "ശ്രീകരണം പള്ളിയാടി’ എന്നൊക്കെയായിരുന്നു അവരുടെ സ്ഥാനപ്പേര്. മരുമക്കത്തായ ദായക്രമമാണ് ഇവർ പിന്തുടർന്നത്.
സാഹിത്യ ചരിത്രത്തിൽ
ഫ്യൂഡൽകാല അടയാളമെന്നതിലുപരി സാഹിത്യചരിത്രത്തിലാണ് അഴകത്ത് എന്ന വിലാസം ഏറെ പ്രസിദ്ധിയാർജിച്ചത്. മലയാളത്തിൽ മഹാകാവ്യ പ്രസ്ഥാനത്തിന് തുടക്കമിട്ട പത്മനാഭക്കുറുപ്പിലൂടെ. പത്മനാഭക്കുറുപ്പിന്റെ മുൻഗാമിയായി ഒരു സാഹിത്യ പ്രതിഭയും അഴകത്തുനിന്നുണ്ടായിരുന്നു. അഴകത്ത് വിദ്വാൻ കുറുപ്പ് എന്നാണ് അദ്ദേഹത്തിന്റെ പേര്.
പതിനൊന്നാംശതകത്തിലെ അവിസ്മരണീയനായ ഒരു കവിയാണ് അദ്ദേഹമെന്നും ജനന മരണവർഷങ്ങളെപ്പറ്റി അറിവില്ലെന്നും അദ്വൈതാനന്ദം കിളിപ്പാട്ട്, മാർക്കണ്ഡേയചരിതം ആട്ടക്കഥ, ലക്ഷ്മീസ്തവം കീർത്തനം എന്നിവ രചിച്ച അദ്ദേഹത്തെ സ്വാതിതിരുനാൾ വിദ്വാൻ ബഹുമതി നൽകി ആദരിച്ചുവെന്നും കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ രേഖപ്പെടുത്തുന്നുണ്ട്. ഇവരെക്കൂടാതെ മലയാളി ദിനപ്പത്രത്തിന്റെ സ്ഥാപകനും രാമചന്ദ്രവിലാസത്തിന്റെ പ്രസാധകനുമായ ഇ രാമക്കുറുപ്പ്, മലയാളരാജ്യത്തിന്റെ പത്രാധിപ സമിതി അംഗമായിരുന്ന ജനാർദനക്കുറുപ്പ് എന്നിവരും അഴകത്തുനിന്ന് വന്നവരാണ്. സാഹിത്യവിമർശകനും നാടകകൃത്തുമായിരുന്ന എൻ കൃഷ്ണപിള്ള, ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാർ, ചിത്രകാരൻ ആർ ശിവകുമാർ തുടങ്ങിയ പ്രതിഭകളും അഴകത്തുമായി ബന്ധമുള്ളവരാണ്.

മഹാകാവ്യകാരന്റെ പിറവി ആദിമഹാകാവ്യത്തിന്റെയും
കൊച്ചുകുഞ്ഞുകുഞ്ഞമ്മ, നാരായണൻ എമ്പ്രാന്തിരി എന്നിവരുടെ മകനായി 1044–--ാമാണ്ട് കുംഭം അഞ്ചി-നാണ് (1869 ഫെബ്രുവരി 15) പത്മനാഭക്കുറുപ്പ് ജനിച്ചതെന്ന് ഉള്ളൂർ രേഖപ്പെടുത്തുന്നു. അച്ഛനിൽനിന്ന് മലയാളം, തമിഴ്, കന്നട, ഹിന്ദി ഭാഷകൾ അഭ്യസിച്ചു. ചവറ പുതുക്കാട് മഠത്തിൽ കൃഷ്ണനാശാനിൽനിന്ന് സംസ്കൃതവും ജ്യോതിഷവും പഠിച്ചു. തുടർന്ന് തിരുവനന്തപുരം പോർട്ട് ഹൈസ്കൂളിൽനിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസംനേടി. കുറച്ചുനാൾ ചവറ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം അധ്യാപകനായി. 17–--ാം വയസ്സിൽ കുടുംബചുമതലകളിലേക്കുവന്നു. ഈ പ്രായത്തിൽതന്നെ കാവ്യരചനയും തുടങ്ങി. ‘കാര്യസ്ഥനായാൽ കളിച്ചുകൂടാ എന്നാണു പഴമക്കാർ പറക പതിവ്. എന്നാൽ, ഈ മിഥ്യാബോധം പ്രകൃതകവിയെ ബാധിച്ചിട്ടില്ലെന്നു കാണുന്നതിൽ സന്തോഷിക്കുന്നു.’ എന്ന് എ ആർ രാജരാജവർമ പത്മനാഭക്കുറുപ്പിനെക്കുറിച്ച് പറയുന്നുണ്ട്. കുടുംബച്ചുമതലകളും കാര്യസ്ഥഭാരവും ഏടാകൂടങ്ങളും അലോസരമാകാതെ പത്മനാഭക്കുറുപ്പിന് സാഹിത്യലോകത്ത് മുഴുകാനായി എന്നതിനെയാണിത് സൂചിപ്പിക്കുന്നത്.
സംസ്കൃത സാഹിത്യശാഖയായ മഹാകാവ്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്താനുള്ള പരിശ്രമത്തിന്റെയും ഭാഷാഭിമാനത്തിന്റെയും ഫലമായാണ് പത്മനാഭക്കുറുപ്പ് ‘രാമചന്ദ്രവിലാസം' മഹാകാവ്യം എഴുതിയത്. മലയാളത്തിൽ ലക്ഷണമൊത്ത ആദ്യ മഹാകാവ്യത്തിന്റെ പിറവിയുണ്ടായത് അങ്ങനെ. 1899ൽ മലയാളി മാസികയിൽ പേര് വയ്‌ക്കാതെ ഖണ്ഡശ്ശയായാണ് കാവ്യം പ്രസിദ്ധീകരിച്ചുതുടങ്ങിയത്. എ ആർ രാജരാജവർമ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ, കേരളവർമ വലിയകോയിത്തമ്പുരാൻ തുടങ്ങിയ സാഹിത്യപ്രതിഭകൾ പത്മനാഭക്കുറുപ്പിന്റെ പരിശ്രമത്തെ പിന്തുണച്ചു. 1907ൽ എ ആറിന്റെ അവതാരികയോടെ രാമചന്ദ്രവിലാസം പുസ്തകരൂപത്തിൽ വന്നു. രാമാവതാരംമുതൽ പട്ടാഭിഷേകംവരെയുള്ള കഥയാണ് ഇതിവൃത്തം. ലളിയമായ ഭാഷയാണ് കൃതിയുടെ പ്രത്യേകത. ഇരുപത്തിയൊന്ന് സർഗവും ഒടുവിലത്തെ ഭാഗവും ഉൾപ്പെടെ 1832 ശ്ലോകമാണ് കാവ്യത്തിലുള്ളത്. അധ്യാത്മരാമായണം, വാത്മീകി രാമായണം, രാമായണം ചമ്പു തുടങ്ങിയ കാവ്യങ്ങൾ കവിയെ സ്വാധീനിച്ചിരുന്നു. രാമചന്ദ്രവിലാസത്തിനു പുറമെ ഗന്ധർവവിജയം ആട്ടക്കഥ, മാർക്കണ്ഡേയപുരാണം കിളിപ്പാട്ട് തുടങ്ങി ഇരുപതിലധികം കൃതികൾ പത്മനാഭക്കുറുപ്പ് രചിച്ചിട്ടുണ്ട്. 1931 നവംബർ ആറിന് അദ്ദേഹം അന്തരിച്ചു. തെക്കുംഭാഗം പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള നടയ്ക്കാവിലെ അഴകത്ത് പത്മനാഭക്കുറുപ്പ് സ്‌മാരക ഗ്രന്ഥശാലയാണ് കവിയുടെ പേരിലുള്ള പ്രധാന സ്‌മാരകം.
ഒ എൻ വി, തിരുനെല്ലൂർ കരുണാകരൻ, വി സാംബശിവൻ, സുകുമാർ അഴീക്കോട് എന്നിവർ പങ്കെടുത്ത് 1994ൽ അഴകത്തിന്റെ 125–-ാം ജന്മവാർഷികം ആഘോഷിച്ചിരുന്നു. ലളിതഭാഷയിൽ, ഗ്രാമ്യ പദങ്ങൾവരെ ഉൾക്കൊള്ളിച്ച് ഒരു മഹാകാവ്യം എഴുതിയ അഴകത്തിന്റെ ഭാഷാഭിമാനത്തെക്കുറിച്ച് സുകുമാർ അഴീക്കോട് അന്ന് സംസാരിച്ചു. വളരെക്കാലമായി പതിപ്പുകളില്ലാതിരുന്ന രാമചന്ദ്രവിലാസത്തിന്റെ പുനഃപ്രസിദ്ധീകരണത്തിന് ഊർജമായത് ഈ പരിപാടിയായിരുന്നു. പിന്നീട് അഴകത്ത് സ്‌മരക സമിതി മുൻകൈയെടുത്ത് ഒ എൻ വിയുടെ മേൽനോട്ടത്തിൽ മാനവീയം പദ്ധതിയിൽ ഉൾപ്പെടുത്തി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രാമചന്ദ്രവിലാസം വീണ്ടും സാഹിത്യലോകത്തിന് ലഭ്യമാക്കി. അന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന ടി കെ രാമകൃഷ്‌ണൻ ചവറ തെക്കുംഭാഗത്തെത്തി ശതാബ്‌ദി പതിപ്പ് പ്രകാശിപ്പിച്ചത് കവിയുടെ സ്‌മരണ നിലനിർത്താനുള്ള ജനകീയ ഇടപെടലായിമാറി.
വിശ്വഭാരതി സർവകലാശാലയിലെ കലാവിഭാഗം പ്രൊഫസറായിരുന്ന ആർ ശിവകുമാർ വരച്ച അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചിത്രം, അഴകത്ത് ഭവനം









0 comments