സ്പേസ് എക്സ് പേടകം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങി; ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്ക് വെല്ലുവിളിയാകുമോ?

വാഷിങ്ടൺ: 4000 ടൺ ഭാരമുള്ള സ്പേസ് എക്സ് പേടകം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങി. പുലർച്ചെ 12.05ഓടെ ഐൻസ്റ്റീൻ ഗർത്തത്തിന് സമീപമാണ് പേടകം പതിച്ചത്. 2025 ജനുവരിയിൽ നാസയുടെ ചാന്ദ്ര ദൗത്യം ആർട്ടെമിസിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിൽ നിന്ന് വിക്ഷേപണം ചെയ്ത ഫാൽക്കൺ 9 പേടകത്തിന്റെ ഭാഗമാണ് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയത്.
കഴിഞ്ഞ വർഷം മുതൽ ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പേടകഭാഗം. അപ്രതീക്ഷിതമായാണ് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയതെന്നും ഭൂമിയെ ഈ അപകടം പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് നാസ പറയുന്നത്. ഏകദേശം 8,690 കിലോമീറ്റർ വേഗത്തിലാണ് പേടകം ചന്ദ്രനിലേക്ക് പതിച്ചത്. കൂട്ടിയിടിയിൽ ഏകദേശം 60 അടി വീതിയും 12 അടി ആഴവുമുള്ള ഗർത്തം രൂപപ്പെട്ടു. പൊടിയും പാറയും വൻതോതിൽ പുറന്തള്ളപ്പെട്ടതായി നാസ അറിയിച്ചു.
വിക്ഷേപണത്തിന് ശേഷം ഘട്ടങ്ങൾ പൂർത്തിയാകുന്നതനുസരിച്ച് പേടകത്തിന്റെ ഭാഗങ്ങൾ സാധാരണയായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ വീഴും. ഭ്രമണപഥത്തിലെ കൃത്യമായ സ്ഥലത്തെത്തുമ്പോൾ പേടക ഭാഗങ്ങൾ കത്തി തീരുകയോ സമുദ്രത്തിലേക്ക് വീഴുകയോ ചെയ്യുന്നു. എന്നാൽ ഫാൽക്കൺ 9 പേടകത്തിന്റെ ഭാഗം ആവശ്യമായ തള്ളൽ ശക്തിയില്ലാത്തതിനാൽ ബഹിരാകാശത്ത് തന്നെ തുടരുകയായിരുന്നു.
ബഹിരാകാശത്ത് സമാനരീതിയിൽ ഉപയോഗശൂന്യമായ നിരവധി വസ്തുക്കളുള്ളതായാണ് കണക്കുകൂട്ടൽ. ഇത്തരം അനിയന്ത്രിതമായ കൂട്ടിയിടികൾ ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ചാന്ദ്ര ദൗത്യങ്ങൾക്കും വലിയ ഭീഷണിയാണ്. മനുഷ്യന് ചന്ദ്രനിൽ ആഴ്ചകളോ മാസങ്ങളോ താമസിക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ചരിത്രപ്രധാനമായ അപ്പോളോ സൈറ്റുകളിലോ ബഹിരാകാശത്തുള്ള മറ്റ് ഉപകരണങ്ങളിലേക്കോ ഇത്തരം ഉപയോഗശൂന്യമായ പേടകങ്ങൾ ഇടിച്ചിറങ്ങുമെന്ന ആശങ്കയും ഇതോടെ ബലപ്പെടുകയാണ്.









0 comments