കേരള സ്‌കൂൾ കലോത്സവം; ക്രമീകരണങ്ങൾ പൂർണം; മത്സരം സമയബന്ധിതം

തൃശൂർ : കേരള സ്‌കൂൾ കലോത്സവ മത്സരങ്ങൾ സമയബന്ധിതമാക്കാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാജനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ ദിനത്തിൽ മത്സരങ്ങൾ വൈകി ആരംഭിക്കുന്ന പ്രവണതയുണ്ടായി. കൃത്യമായ ഇടപെടലിലൂടെ ഇതിന് പരിഹാരം കാണാനായി. രണ്ടാംദിനം നാലുവേദികളിൽ മാത്രമാണ് മത്സരങ്ങൾ വൈകിയത്. അപ്പീലുകൾ മൂലമുള്ള കാലതാമസമാണ് ഇതിനുകാരണം. ആകെ 249 ഇനങ്ങളിൽ 91 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഇനി 158 ഇനങ്ങളാണ് പൂർത്തിയാകാനുള്ളത്. വിജയികൾക്ക് അപ്പോൾ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
കലോത്സവത്തിന്റെ ഉൗട്ടുപുരയിൽ ഒന്നാംദിനം 25,000-ത്തോളം പേർക്ക് ഭക്ഷണം നൽകി. വ്യാഴം മാത്രം പതിനേഴായിരത്തിലധികം പേർ ഉച്ചഭക്ഷണം കഴിച്ചു. രണ്ടാംദിനം ആകെ മുപ്പതിനായിര-ത്തോളം പേർക്ക് ഭക്ഷണം നൽകി.
21 താമസ കേന്ദ്രങ്ങളിലും നക്ഷത്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കി. ആയിരത്തി എണ്ണൂറോളം-കുട്ടികൾ ഇവിടെ താമസിക്കുന്നു. താമസ കേന്ദ്രങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പരിശീലനം ലഭിച്ച 110 പേരുണ്ട്. എല്ലാ വേദികളിലും താമസസ്ഥലങ്ങളിലും മതിയായ ശൗചാലയങ്ങളും കുടിവെള്ളവും ഉറപ്പാക്കിയിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ വേദികളിലും ഡോക്ടർമാർ, ആവശ്യമായ മരുന്ന്, ആംബുലൻസ്, അഗ്നിരക്ഷാസേന എന്നിവ സജ്ജമാണ്. പൊലീസിന്റെ കർശന നിരീക്ഷണവും 700 വളന്റിയർമാരുടെ സേവനവും എല്ലാ വേദികളിലും ലഭ്യമാണ്.










0 comments