ബലിപെരുന്നാൾ: ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ഒമാനിൽ 20,000 ടണ്ണിലധികം കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ചു

പ്രതീകാത്മക ചിത്രം
മസ്‌കത്ത്: ബലിപെരുന്നാൾ അടുത്തിരിക്കെ വിപണിയിൽ തടസ്സമില്ലാത്ത ഭക്ഷ്യലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ ഊർജിതമാക്കി ഒമാൻ. പെരുന്നാൾ കാലത്തെ ഉയർന്ന ഉപഭോക്തൃ ആവശ്യം മുൻനിർത്തി രാജ്യത്തെ കേന്ദ്ര വിപണികളിലേക്ക് ആവശ്യമായ ഇലക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ സ്ഥിരമായ വിതരണം ഒമാൻ കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്.
പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി മെയ് 1 മുതൽ മെയ് 20 വരെയുള്ള ദിവസങ്ങളിൽ മാത്രം 'സിലാൽ' കേന്ദ്ര വിപണിയിൽ 20,000 ടണ്ണിലധികം പച്ചക്കറികളും പഴങ്ങളുമാണ് എത്തിച്ചിട്ടുള്ളത്. ഉത്സവ സീസണിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ മുൻകൂട്ടി കണ്ടാണ് ഇത്രയധികം ഭക്ഷ്യശേഖരം വിപണിയിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നത്.
വിപണിയിലെ വിലക്കയറ്റം തടയാനും കൃത്രിമ ക്ഷാമം ഇല്ലാതാക്കാനുമായി കേന്ദ്ര വിപണികളിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ ഫീൽഡ് പരിശോധനകളും കർശന നിരീക്ഷണവും നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വർഷത്തിലെ ഏറ്റവും തിരക്കേറിയ ഈ ഷോപ്പിംഗ് കാലയളവിൽ ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള പുതിയ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഈ അടിയന്തര ഇടപെടലിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.









0 comments