സ്വകാര്യ മേഖലയിൽ തൊഴിലാളികളെ നിബന്ധനകളോടെ പരസ്പരം കൈമാറാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 07:13 PM | 0 min read

മസ്‌കത്ത്‌ > സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറുന്നതിന് അവസരമൊരുങ്ങുന്നു. രാജകീയ ഉത്തരവ് അടിസ്ഥാനപ്പെടുത്തി തൊഴിൽ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ സംവിധാനം പ്രാബല്യത്തിൽ വരും. നിശ്ചിത നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് തൊഴിലാളികളെ പരസ്പരം താത്കാലികമായി കൈമാറാൻ സാധിക്കുക. സ്വദേശിവത്കരിച്ച തൊഴിലുകളിലേക്ക് ജീവനക്കാരെ കൈമാറാൻ പാടില്ല.

തൊഴിലാളി നിലവിൽ ജോലി ചെയ്യുന്ന അതേ പ്രഫഷനിലേക്ക് മാത്രമെ മാറാൻ പാടുള്ളൂ. ജോലിയുടെ സ്വഭാവത്തിന് അനുസൃതമായി മറ്റൊരു സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യുന്നതിന് തൊഴിലാളിയുടെ സമ്മതം ഉണ്ടായിരിക്കണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ മാറ്റം ലഭിച്ച സ്ഥലത്ത് ചുരുങ്ങിയത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണം. വർക്ക് പെർമിറ്റ് സ്റ്റാറ്റസ് (വിസാ കാലാവധി) നിലവിലുള്ള തൊഴിലാളിയെ മാത്രമെ കൈമാറാൻ സാധിക്കുകയുള്ളൂ. ആറ് മാസത്തെ വിസാ കാലാവധി ഉണ്ടായിരിക്കണം. രണ്ട് സ്ഥാപനങ്ങളുടെയും സേവനങ്ങൾ മന്ത്രാലയം നിർത്തിവെച്ചതാകരുത്. വർഷത്തില് ആറ് മാസക്കാലം മാത്രമേ ഇത്തരത്തിൽ താത്കാലിക കൈമാറ്റം പാടുള്ളൂവെന്നും മന്ത്രിതല ഉത്തരവിൽ പറയുന്നു.

രണ്ട് സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാൻ പാടില്ല. കൂടാതെ നിർദിഷ്ട സ്വദേശിവത്കരണ നിരക്കുകൾ പാലിച്ചിരിക്കണം. ഒരു കമ്പനിയുടെ ആകെ തൊഴിലാളികളിൽ 50 ശതമാനത്തിൽ അധികം ജീവനക്കാരെ ഒരേ സമയം കൈമാറ്റം ചെയ്യാൻ പാടില്ല. മാറ്റപ്പെടുന്ന കമ്പനികളിലും രജിസ്റ്റർ ചെയ്ത തൊഴിലാളികളെക്കാൾ 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ മറ്റൊരു സ്ഥാപനത്തിൽ നിന്നും സ്വീകരിക്കാൻ പാടില്ല.

താത്കാലികമായി തൊഴിലാളിയെ സ്ഥലം മാറ്റുന്ന ഘട്ടത്തിൽ ട്രാൻസ്ഫർ കാലയളവ് അവസാനിച്ചതിന് ശേഷവും ഇവിടെ ജോലി ചെയ്യിപ്പിക്കരുത്. തൊഴിൽ മാറ്റ കാലയളവിൽ തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള മുഴുവൻ അവകാശങ്ങളും കടമകളും പുതിയ സ്ഥപനവും ഉറപ്പുവരുത്തണം.
നിലവിലെ വേതന സംരക്ഷണ സംവിധാനത്തിലൂടെ, തൊഴിലാളിക്ക് സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന വേതനത്തിൽ കുറയാത്ത വേതനവും ആനുകൂല്യങ്ങളും വ്യവസ്ഥകളും സ്ഥലം മാറ്റപ്പെട്ട സ്ഥാപനവും പാലിക്കണം.

പുതിയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ സ്ഥലം മാറ്റം ലഭിച്ച സ്ഥാപനത്തെ ഉടൻ അറിയിക്കാനും ഇതിനുള്ള തെളിവ് കൈമാറാനും തൊഴിലാളി ബാധ്യസ്ഥനാണ്. കൂടാതെ, മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പ്രകാരം ജോലി ഉപേക്ഷിക്കുന്നതിനുള്ള നോട്ടീസ് രണ്ടാമത്തെ സ്ഥാപനം സമർപ്പിക്കുകയും വേണം. തൊഴിലാളിയുടെ താത്കാലിക സ്ഥലം മാറ്റം കാലയളവും അയാളുടെ യഥാർത്ഥ സേവന കാലയളവായി കണക്കാക്കുമെന്നും തൊഴിൽ മന്ത്രാലയം പുറത്തിറയ ഉത്തരവിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home