പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം നവംബർ 1 ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 02:12 PM | 0 min read

മനാമ > നാടക രചനക്ക് മാത്രമായി ഒരു അന്തർദേശീയ അവാർഡ്. പ്രവാസ ലോകത്ത് എന്നും പുതുമയുള്ള  നാടക  അവതരണങ്ങൾ  കൊണ്ട് വിസ്മയം തീർത്ത ബഹ്റൈൻ പ്രതിഭയാണ് ഈ നാടക അവാർഡിൻ്റെ ഉപജ്ഞാതാക്കൾ. ഇരുപത്തയ്യായിരം രൂപയും  ഫലകവുമടങ്ങിയ ഈ അവാർഡ്  ലോകത്തിലാകെ പരന്ന് കിടക്കുന്ന മലയാള നാടക രചയിതാക്കളെ പ്രോത്സാഹിപ്പിക്കാനും അതു വഴി മികച്ച നാടകങ്ങൾ  കണ്ടെത്താനും വേണ്ടിയാണ്. ഭഗവാന്റെ പള്ളി നായാട്ട്  എന്ന  രചനയിലൂടെ  രാജശേഖരൻ ഓണത്തുരുത്താണ്  ബഹ്റൈൻ പ്രതിഭ  പ്രഥമ നാടക അവാർഡിന് അർഹനായത്.

തുടർന്നുള്ള വർഷം ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന രചനയിലൂടെ കെ സതീഷ്. സതീഷ് സമ്മാനിതനായി. 2024 ലെ അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കാനായുള്ള ബഹ്റൈൻ പ്രതിഭ നാടക രചന മത്സരത്തിന് 39 കൃതികളാണ് ലഭിച്ചത്. 2023 ൽ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ മൗലിക രചനകളെയാണ് അവാർഡിനായി പരിഗണിച്ചത്.

കവിയും ചിന്തകനും , സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുക. മൺമറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിൽ ഓടിൽ തീർത്ത ഫലകം രൂപ കല്പന ചെയ്തത് ചിത്രകാരനും പ്രസിദ്ധ നാടക പ്രവർത്തകനും ബഹ്റൈൻ പ്രതിഭയുടെ എക്കാലത്തെയും നാടക വഴി കാട്ടിയുമായ  ഡോ. സാംകുട്ടി പട്ടംകരിയാണ്. കണ്ണുരിലെ  പ്രസിദ്ധ ശില്പി പ്രവീൺ രുഗ്മയാണ് ഫലകം നിർമ്മിച്ചിരിക്കുന്നത്.

നാടക അവാർഡ്  ജേതാവിനെ  കേരള പിറവി ദിനമായ നവംബർ 1 ന്  സൽമാനിയയിലെ പ്രതിഭ സെൻ്ററിൽ പത്ര പ്രവർത്തകരും ക്ഷണിതാക്കളുമായ സദസ്സിന് മുമ്പാകെ  പ്രഖ്യാപിക്കുന്നതായിരിക്കും. 2024 ലെ നാടക പുരസ്ക്കാരത്തിനായി കൃതികൾ അയച്ച് തന്ന് സഹകരിച്ച  സ്ഥിര പ്രതിഷ്ഠരും നവാഗതരുമായ മുഴുവൻ നാടക കൃത്തുക്കളെയും അഭിനന്ദിക്കുന്നതായി  പ്രതിഭ ഭാരവാഹികളായ ജനറൽ സെക്രടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ നാടക വേദി കൺവീനർ എൻ കെ അശോകൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home