ഇ എം എസിനെയും എ കെ ജിയെയും അനുസ്‌മരിച്ച് കേളി

സുരേഷ് കണ്ണപുരം അനുസ്‌മരണ കുറിപ്പ് അവതരിപ്പിക്കുന്നു
റിയാദ്: ഇ എം എസിന്റെയും എ കെ ജിയുടെയും ഓർമകൾ പുതുക്കി കേളി കലാസാംസ്‌കാരിക വേദി. ലോകത്തിന് മാതൃകയാകുന്ന വികസന മാതൃക സൃഷ്ടിച്ച് മുന്നേറുന്ന കേരളത്തിന് ഇ എം എസും എ കെ ജിയും നൽകിയ സംഭാവന വിലപ്പെട്ടതാണെന്ന് യോഗം അനുസ്‌മരിച്ചു.
ആധുനിക കേരളത്തിന് അടിത്തറ പാകുന്നതിൽ ഇ എം എസ് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം നൽകി. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ പാവങ്ങളുടെ പടത്തലവനായി എ കെ ജി വഹിച്ച പങ്ക് പകരംവയ്ക്കാനില്ലാത്തതാണെന്നും അനുസ്‌മരിച്ചു.
കഴിഞ്ഞ പത്തുവർഷം കേരളത്തിലുണ്ടായ വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ എൽഡിഎഫ് സർക്കാരിനെ വീണ്ടും തെരഞ്ഞെടുക്കമെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ നിരവധി വികസന പദ്ധതികൾ ഈ കാലയളവിൽ യാഥാർഥ്യമാക്കിയതായും അവർ കൂട്ടിച്ചേർത്തു.
മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെ പി എം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗവും എൻ ആർ കെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി എസ് സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട് സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.










0 comments