ബഹ്റൈനില്‍ കാലാവസ്ഥ സാധാരണ നിലയില്‍

മനാമ: രാജ്യത്ത് നിലവിലുള്ള കാലാവസ്ഥാ സാഹചര്യം ഈ കാലയളവില്‍ പതിവുള്ളതാണെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാര്‍ച്ച് അവസാനംമുതല്‍ മെയ് പകുതിവരെ നീളുന്ന പ്രാദേശികമായി സരായത്ത് എന്ന് വിളിക്കപ്പെടുന്ന പരിവര്‍ത്തന കാലഘട്ടത്തിലാണ് ബഹ്റൈനും മറ്റ് ജിസിസി രാജ്യങ്ങളും ഇപ്പോഴുള്ളത്.
പെട്ടെന്നുണ്ടാകുന്നതും പ്രവചനാതീതവുമായ ഇടിമിന്നലോടു കൂടിയ കാറ്റും മഴയുമാണ് ഇതിന്റെ പ്രത്യേകത. അതിവേഗത്തിലുള്ള മേഘരൂപീകരണം, കനത്ത മഴ, ശക്തമായ കാറ്റ്, പൊടിപടലങ്ങള്‍ കാരണം കാഴ്ചപരിധി കുറയുക തുടങ്ങിയ പ്രതിഭാസങ്ങള്‍ ഈ സമയത്ത് പതിവാണ്. ഇവ സാധാരണയായി വൈകുന്നേരങ്ങളിലാണ് അനുഭവപ്പെടാറുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച ചരിത്രപ്രധാനമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന തരത്തില്‍ അനൗദ്യോഗിക സ്രോതസ്സുകളില്‍നിന്നും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. വരാനിരിക്കുന്ന മഴയും കാറ്റും സീസണിന്റെ സ്വാഭാവിക പരിധിയില്‍ ഒതുങ്ങുന്നതാണ്. വെള്ളിയാഴ്ച പുലര്‍ച്ചെവരെ ഈ സാഹചര്യം തുടര്‍ന്നേക്കാം. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ഔദ്യോഗിക പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഗള്‍ഫ് മേഖലയില്‍ കനത്ത വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന മൈ റഡാര്‍ പോലുള്ള സ്വകാര്യ കാലാവസ്ഥാ ആപ്പുകളുടെ പ്രവചനത്തിന് പിന്നാലെയാണ് അതോറിറ്റിയുടെ വിശദീകരണം. ഇത്തരം കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.










0 comments