പാലക്കാട് മെഡിക്കൽ കോളേജിൽ സമരം ശക്തമാക്കി ഹൗസ് സർജന്മാർ

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൗസ് സർജന്മാർ സമരം ശക്തമാക്കി. മന്ത്രി കെ എ തുളസി നേരിട്ടെത്തി ചർച്ച ചെയ്ത് ഉറപ്പു നൽകിയാൽ മാത്രമെ സമരം അവസാനിപ്പിക്കുകയൊള്ളൂവെന്ന് ഹൗസ് സർജന്മാർ പറഞ്ഞു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ഡയറക്ടർ ഒ കെ മണി നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പായില്ലെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തിറങ്ങിയ ഹൗസ് സർജന്മാർ അനിശ്ചിതകാല സമരത്തിന് ഇറങ്ങുകയാണെന്നും പ്രഖ്യാപിച്ചു.
കൂടാതെ ശനിയാഴ്ച പാലക്കാട് കളക്ട്രേറ്റിലേയ്ക്ക് ഹൗസ് സർജന്മാർ മാർച്ച് നടത്തുമെന്നും അറിയിച്ചു. പട്ടികജാതി വകുപ്പ് മന്ത്രിയുടെ കീഴിലുള്ള രാജ്യത്തെ ഏക മെഡിക്കൽ കോളേജിന്റെ ദുരവസ്ഥ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. എക്സ് റേ എടുക്കാൻ പോലുള്ള സംവിധാനങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ടാണ് ഹൗസ് സർജന്മാരുടെ സമരം. സമരക്കാരെ അനുനയിപ്പിക്കാൻ എത്തിയ വി കെ ശ്രീകണ്ഠൻ എംപി ഹൗസ് സർജന്മാരെ അവഹേളിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും നടപ്പിലാക്കുമെന്ന ഉറപ്പ് ലഭിക്കും വരെ സമരത്തിൽ നിന്നും പിന്നോട്ടുപോകില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
നിലവിൽ നടത്തുന്ന സമരം രാഷ്ട്രീയ മുതലെടുപ്പാണെന്ന വി കെ ശ്രീകണ്ഠൻ എംപിയുടെ പ്രസ്താവനയും ഡോക്ടർമാർ തള്ളിക്കളഞ്ഞു. 2024 ലും ആശുപത്രിയിൽ സമരം നടന്നിരുന്നുവെന്നും അന്ന് പട്ടികജാതി വകുപ്പ് മന്ത്രി നേരിട്ടെത്തി സമരക്കാരോട് സംസാരിക്കുകയും ചെയ്ത് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നുവെന്ന് ഡോക്ടർ പറയുന്നു. എന്നാൽ ഇന്ന് നടക്കുന്ന സമരത്തിൽ ഉത്തരവാദിത്വമുള്ള പട്ടികജാതി വകുപ്പ് മന്ത്രി ഇതുവരെയും എത്തിയില്ലെന്നും ചർച്ച ചെയ്യാൻ തയ്യാറായിട്ടില്ലെന്നും പറഞ്ഞ ഡോക്ടർമാർ മന്ത്രി നേരിട്ടെത്താതെ സമരം അവസാനിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളേജ് ആശുപത്രിയുടെ ചുമതല പ്രധാനമായും രണ്ടുപേരാണ് വഹിക്കുന്നത്. പട്ടികജാതി വകുപ്പിന് കീഴിലുള്ള ആശുപത്രിയിയായതിനാൽ വകുപ്പ് മന്ത്രിക്കും സൊസൈറ്റിയുടെ കീഴിൽ നിൽക്കുന്നതിനാൽ സൊസൈറ്റ് ചെയർമാനായ മുഖ്യമന്ത്രിക്കുമാണ് ഉത്തരവാദിത്വം. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയാണ് കാണുന്നതെന്ന് ഹൗസ് സർജന്മാരുടെ സമരത്തിലൂടെ തെളിയുകയാണ്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകും.
മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഡോക്ടർമാരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് അപര്യാപ്തതകൾ ചൂണ്ടിക്കാണിച്ചു ഡോക്ടർമാർ സമരത്തിന് ഇറങ്ങിയത്. എക്സ്-റേ,സിടി സ്കാൻ എന്നിവയില്ല. ഒരു രോഗി വന്നാൽ അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒന്നുമില്ല എന്നും ഡോക്ടർമാർ ആരോപിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റയാൾക്ക് ഒരു എക്സറേ വേണമെങ്കിലും സിടി വേണമെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട ഗതികേടിലാണെന്നും ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു.









0 comments