കുവൈത്തിൽ വേഗപരിധി ലംഘിച്ചാൽ കടുത്ത നടപടി

കുവൈത്ത് സിറ്റി : വേഗപരിധി ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെയും ഗുരുതര അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടികളെന്ന് മന്ത്രാലയം ‘എക്‌സ്’ കുറിപ്പിൽ വ്യക്തമാക്കി. മണിക്കൂറിൽ 150 കിലോമീറ്ററിനുമുകളിൽ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് ഗതാഗത നിയമലംഘനക്കുറ്റം ചുമത്തി വാഹനം പിടിച്ചെടുക്കും.
കുവൈത്ത് പൗരന്മാർ ഗതാഗത നിയമനടപടിക്കും വാഹനം പിടിച്ചെടുക്കലിനും വിധേയരാകേണ്ടിവരും. പ്രവാസികൾക്ക് ഇതിനുപുറമെ നാടുകടത്തൽ നടപടിയും നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു. മണിക്കൂറിൽ 170 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വാഹനമോടിക്കുന്ന പൗരന്മാർക്കെതിരെ ഗതാഗത നിയമനടപടി, വാഹനം പിടിച്ചെടുക്കൽ, താൽക്കാലികമായി വാഹനം കസ്റ്റഡിയിൽ എടുക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും. പ്രവാസികൾക്ക് ഗതാഗത നിയമനടപടി, വാഹനം പിടിച്ചെടുക്കൽ, നാടുകടത്തൽ എന്നിവയും ബാധകമായിരിക്കും.
അതേസമയം, മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് കൂടുതൽ കടുത്ത നടപടികളാണ് കാത്തിരിക്കുന്നത്. കുവൈത്ത് പൗരന്മാർക്കെതിരെ ഗതാഗത നിയമനടപടി, വാഹനം പിടിച്ചെടുക്കൽ, തടവുശിക്ഷ എന്നിവ നടപ്പാക്കും. പ്രവാസികൾക്ക് ഗതാഗത നിയമനടപടികൾക്കും വാഹനം പിടിച്ചെടുക്കലിനും പുറമെ നാടുകടത്തലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അശ്രദ്ധയോടെയും അമിതവേഗത്തിലുമുള്ള ഡ്രൈവിങ്‌മൂലമുണ്ടാകുന്ന ഗുരുതര അപകടങ്ങൾ നിയന്ത്രിക്കുകയും റോഡുകളിൽ സുരക്ഷിത യാത്രാസാഹചര്യം ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് നടപടി.









0 comments