ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ല; കർശന മുന്നറിയിപ്പുമായി ഷെയ്ഖ് ഫഹദ് അൽ-യൂസഫ്

കുവൈത്ത് സിറ്റി: ഭീകരവാദത്തിന് സാമ്പത്തിക പിന്തുണ നൽകുന്നവർക്കും രാജ്യത്തെ വഞ്ചിക്കുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്തിലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ലക്ഷ്യമിട്ട പുതിയ ഗൂഢാലോചന സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് തകർത്തതിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് ശക്തമായ മുന്നറിയിപ്പ് നൽകിയത്.
ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയവരെയും ഗൂഢാലോചനകളിൽ പങ്കാളികളായവരെയും കണ്ടെത്തുന്നതിനായി വ്യാപകമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും ഭീകരവാദ ബന്ധങ്ങൾക്കും സഹായം ചെയ്യുന്ന ആരെയും നിയമത്തിന് മുന്നിലെത്തിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും ചോദ്യം ചെയ്യുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പറഞ്ഞു. രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും സംരക്ഷിക്കുന്നതിനായി സുരക്ഷാ സേനകൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നുവെന്നും, രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ മുൻകൂട്ടി കണ്ടെത്തി തകർക്കാനുള്ള ശേഷി സുരക്ഷാ ഏജൻസികൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റവാളികൾക്കും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്കും ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് ഇത്തരം നീക്കങ്ങൾ ചെറുക്കാനുള്ള നടപടി തുടരുമെന്നും, കുവൈത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments