ഖോർഫക്കാനിൽ പുതിയ സമുദ്ര സംരക്ഷണകേന്ദ്രം; ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
കെ എൽ ഗോപി
Published on Nov 21, 2025, 06:00 PM | 1 min read
ഷാർജ: ഷാർജയിലെ ഖോർഫക്കാനിൽ പുതിയ പ്രകൃതിദത്ത സമുദ്ര സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. "അൽ ഖൽഖാലി മറൈൻ റിസർവ് ഖോർഫക്കാൻ’ എന്ന പേരിലാണ് കേന്ദ്രം. പരിസ്ഥിതി സംരക്ഷണവും വികസനവും സംബന്ധിച്ച 1999ലെ 24–ാം നമ്പർ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 64, 65, 66, 67 എന്നിവയും അതിന്റെ ഭേദഗതികളും അനുസരിച്ച് ആവാസ വ്യവസ്ഥയെ നശിപ്പിക്കുക, വന്യജീവികൾ, സമുദ്രജീവികൾ എന്നിവയെ ദോഷകരമായി ബാധിക്കുക തുടങ്ങിയ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവും ഷാർജ ഭരണാധികാരി പുറപ്പെടുവിച്ചു.
സമുദ്രജീവികളെ വേട്ടയാടൽ, കൊണ്ടുപോകൽ, കൊല്ലൽ, ഉപദ്രവിക്കൽ, നശിപ്പിക്കാൻ സാധ്യതയുള്ള പ്രവർത്തനം നടത്തൽ, ഏതെങ്കിലും ആവശ്യത്തിനായി ജീവികൾ, പാറ, മണ്ണ്, വെള്ളം പോലുള്ളവ നശിപ്പിക്കൽ എന്നിവ ഉത്തരവുപ്രകാരം നിയന്ത്രിച്ചിരിക്കുന്നു. തദ്ദേശീയമല്ലാത്ത ജീവികളെ റിസർവിലേക്ക് കൊണ്ടുവരൽ, റിസർവിനുള്ളിലെ മണ്ണ്, വെള്ളം, വായു എന്നിവ മലിനമാക്കൽ എന്നിവയും നിയന്ത്രിക്കുന്നു. വന്യജീവികളെ ദോഷകരമായി ബാധിക്കുന്ന വിനോദ കായിക പ്രവർത്തനം നടത്തൽ, നിർദേശ വ്യവസ്ഥകൾക്കും നടപടികൾക്കും അനുസൃതമല്ലാതെയും അധികാരികളുടെ അനുമതിയില്ലാതെയും റിസർവിനുള്ളിൽ കെട്ടിടങ്ങൾ, സൗകര്യങ്ങൾ, റോഡുകൾ എന്നിവ നിർമിക്കൽ, വാഹനങ്ങൾ പ്രവർത്തിപ്പിക്കൽ, കാർഷിക വ്യാവസായിക വാണിജ്യ പ്രവർത്തനങ്ങൾ നടത്തൽ, റിസർവിന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന പ്രവർത്തികൾ നടത്തൽ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.
1999ലെ ഫെഡറൽ നിയമം നമ്പർ 24 വ്യവസ്ഥകൾ അനുസരിച്ച്, റിസർവിൽ നിലവിലുള്ള വിവിധതരം ജീവജാലങ്ങളെയും വിശ്രമം, പ്രജനനം, വാസസ്ഥലം എന്നിവയ്ക്കായി റിസർവ് ഉപയോഗിക്കുന്ന പക്ഷികളെയും മറ്റു ജീവികളെയും പൂർണമായും സംരക്ഷിക്കണം. ഉത്തരവനുസരിച്ച് യോഗ്യതയുള്ള അതോറിറ്റി റിസർവ് കൈകാര്യം ചെയ്യുകയും അതിന്റെ പ്രവർത്തനം സംഘടിപ്പിക്കാനായി മുൻസിപ്പൽ കൗൺസിലുമായും ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിക്കുകയും ചെയ്യണം. റിസർവിനുള്ളിലെ നിയമപരമായ ലംഘനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഷാർജ പൊലീസുമായി സഹകരിക്കുന്നതുൾപ്പെടെ ആവശ്യമായ എല്ലാ ഭരണപരമായ നടപടികളും സ്വീകരിക്കും. ഇതിനാവശ്യമായ തീരുമാനം അതോറിറ്റിയുടെ തലവൻ പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.










0 comments