ജല സുസ്ഥിരത ശക്തിപ്പെടുത്തൽ; ഒമാനിൽ 121 ഫലജുകൾ പുനരധിവസിപ്പിക്കും

മസ്‌കത്ത്: മഴ കുറയുന്നതുമൂലം തകർന്ന 121 ഫലജ് സംവിധാനങ്ങൾ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുമായി ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ജല സുസ്ഥിരത ശക്തിപ്പെടുത്താനും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കാനുമുള്ള വിശാല ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ഭൂമിക്കടിയിലെ ഉറവിടങ്ങളിൽനിന്നോ കിണറുകളിൽനിന്നോ വെള്ളം ശേഖരിച്ച്, ഗുരുത്വാകർഷണം പ്രയോജനപ്പെടുത്തി ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്ന കനാൽ സംവിധാനമാണ് ഫലജ്. കാലാവസ്ഥ വ്യതിയാനവും കുറഞ്ഞ ജലപ്രവാഹവും ബാധിച്ച ഫലജുകളും കിണറുകളും പുനഃസ്ഥാപിക്കുന്നതിലാണ് പരിപാടി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പരമ്പരാഗത ജലസേചന മാർഗങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, കൃഷിയിടങ്ങൾക്കും സമൂഹങ്ങൾക്കും വിശ്വസനീയമായ ജലവിതരണം ഉറപ്പാക്കുക, ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക, കാർഷിക ആസ്‌തി സംരക്ഷിക്കുക എന്നിവയാണ് പുനരധിവാസ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടം ഇതിനകം ടെൻഡർ ചെയ്തു. കൂടാതെ, നിരവധി ഗവർണറേറ്റുകളും ഇതിൽ ഉൾപ്പെടുന്നു. വടക്കൻ ബാത്തിനയിലും വടക്കൻ ഷർഖിയയിലും 12 ഫലജുകൾ വീതവും തെക്കൻ ഷർഖിയയിൽ 18 എണ്ണവും ബുറൈമിയിൽ മൂന്നും മുസന്ദമിൽ ഒന്നും പുനരധിവസിപ്പിക്കും. രണ്ടാം ഘട്ടത്തിൽ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. തെക്കൻ ബാത്തിനയിൽ 38 ഫലജും ദഖ്‌ലിയയിൽ 19 എണ്ണവും ദാഹിറയിലും മസ്‌കത്ത് ഗവർണറേറ്റിലും ഒമ്പത് വീതവും പുനഃസ്ഥാപിക്കും.
ജലസ്രോതസ്സുകളുടെ സുസ്ഥിരതയും ഫലജ് ജലസേചന സംവിധാനങ്ങളുടെ ദീർഘകാല നിലനിൽപ്പും ഉറപ്പാക്കുന്നതിനാണ് പദ്ധതി. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായും പ്രാദേശിക പങ്കാളികളുമായും സഹകരിച്ചാണിത് നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. തകർന്ന ഫലജുകൾ പുനഃസ്ഥാപിക്കുന്നത് കാർഷിക ഉൽപ്പാദനക്ഷമതയെ പിന്തുണയ്ക്കും. കൂടാതെ, നൂറ്റാണ്ടുകളായി കാർഷിക സമൂഹങ്ങളെ നിലനിർത്തിയ ഒമാന്റെ ചരിത്രപരമായ ജലസേചന പൈതൃകം സംരക്ഷിക്കാനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










0 comments