ബഹിരാകാശ പര്യവേക്ഷണം; കുതിപ്പ് തുടരാൻ ഒമാൻ

രാജീവ് മഹാദേവൻ
Published on Feb 26, 2025, 03:15 PM | 1 min read
മസ്‌കത്ത്: ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ കുതിപ്പ് തുടരാനൊരുങ്ങി ഒമാൻ. രാജ്യത്തെ വിക്ഷേപണ കേന്ദ്രമായ ദുഖത്തുനിന്നും ഈ വർഷം ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നത് അഞ്ചു റോക്കറ്റുകൾ. ഏപ്രിൽമുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഘട്ടം ഘട്ടമായി വിക്ഷേപണം നടത്താനാണ് തീരുമാനമെന്ന് ഒമാൻ ബഹിരാകാശ പദ്ധതിയ്ക്ക് ചുക്കാൻ പിടിക്കുന്ന ഇത്‌ലാഖ് അറിയിച്ചു. ഒമാനിൽ നിന്നുള്ള ആദ്യ ശാസ്ത്ര പര്യവേക്ഷണ റോക്കറ്റ് ദുഖം– --1 കഴിഞ്ഞ ഡിസംബറിൽ വിക്ഷേപിച്ചിരുന്നു.
യുകെ, ന്യൂസിലൻഡ്, കുവൈത്ത് എന്നീ രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതികൾ നിർവഹിക്കുകയെന്ന് പശ്ചിമേഷ്യയിലെ ആദ്യ ബഹിരാകാശത്താവളമായ ഇത്‌ലാഖ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായ ജുലന്ദ അൽ റിയാമി മാധ്യമങ്ങളോടു പറഞ്ഞു. യുകെയിൽ നിന്നുള്ള നൂതന പ്രൊപ്പൽഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏപ്രിലിൽ ‘യൂണിറ്റി-1' വിക്ഷേണത്തിനായി സജ്ജമാകും. ഇത്‌ലാഖിന്റെ മാതൃസ്ഥാപനമായ നാസ്‌കോം, ന്യൂസിലൻഡ് ആസ്ഥാനമായ സ്റ്റെല്ലാർ കൈനറ്റിക്സ് എന്നീ കമ്പനികളുടെ പങ്കാളിത്തത്തോടെ ‘ദുഖം -2' പൂർത്തിയായി ജൂണിൽ വിക്ഷേപണത്തിന് തയ്യാറാകും. ഒക്‌ടോബറിൽ ആസൂത്രണം ചെയ്തിട്ടുള്ള ‘ദുഖം– 3-' കൂടുതൽ നവീനവും സങ്കീർണവുമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കും. കുവൈത്തിന്റെ സഹകരണത്തോടെ തയ്യാറാക്കുന്ന റോക്കറ്റ് നവംബറിലും അഞ്ചാമത്തേത് ഡിസംബറിലും വിക്ഷേപണത്തിന് തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് സൗജന്യമായി വിക്ഷേപണങ്ങൾ കാണുന്നതിനുള്ള സൗകര്യം സജ്ജമാക്കുമെന്നും ജുലന്ദ അൽ റിയാമി വ്യക്തമാക്കി.










0 comments