ആഫ്രിക്കയിൽ പൈതൃക സംരക്ഷണത്തിന് ഒമാൻ - യുനെസ്കോ പങ്കാളിത്തം

മസ്‌കത്ത്: ആഫ്രിക്കയിലുടനീളം പൈതൃകകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യത്തിന്റെ പങ്ക് എടുത്തുകാട്ടി ഒമാൻ. ഇതിനായി 250 വിദഗ്ധരെ പരിശീലിപ്പിച്ചതായും യുനെസ്കോ ലോക പൈതൃക പട്ടികയിൽ പുതിയ ആഫ്രിക്കൻ സൈറ്റുകൾ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചതായും കൊറിയയിലെ ബുസാനിൽ നടന്ന യുനെസ്കോ ലോക പൈതൃക സമിതിയുടെ 48-ാമത് സെഷനോടൊപ്പം നടന്ന "ലോക പൈതൃകത്തിൽ ആഫ്രിക്കൻ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തൽ"സൈഡ് ഇവന്റിൽ ഒമാൻ വ്യക്‌തമാക്കി. ജൂലൈ 19 മുതൽ 29 വരെയാണ് സെഷൻ നടക്കുന്നത്.
ലോക പൈതൃകം സംരക്ഷിക്കുന്നതിനും ലോക പൈതൃക പട്ടികയിൽ സന്തുലിത പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ദീർഘകാല തന്ത്രപരമായ പങ്കാളിത്തങ്ങൾ ആവശ്യമാണെന്നും വൈദഗ്ധ്യ കൈമാറ്റം, അറിവ് കൈമാറ്റം, ദേശീയ സ്ഥാപനങ്ങളുടെ ശാക്തീകരണം എന്നിവയിൽ അത്തരം പങ്കാളിത്തങ്ങൾ ശാക്തീകരിക്കണമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് യുനെസ്കോയിലെ ഒമാനിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ അംന ബിൻത് സലിം അൽ ബലൂഷി പറഞ്ഞു. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി 2021 മുതൽ ഒമാൻ യുനെസ്കോയുമായി സഹകരിച്ച് തന്ത്രപരമായ പരിപാടി നടപ്പിലാക്കിവരികയാണ്.
ദേശീയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, പ്രത്യേക വൈദഗ-്‌ധ്യം വികസിപ്പിക്കുക, ലോക പൈതൃക സ്ഥലങ്ങളുടെ മാനേജ്മെന്റിൽ പ്രാദേശിക സമൂഹങ്ങളെ പങ്കാളികളാക്കാൻ പ്രാപ്തരാക്കുക എന്നിവയിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോക പൈതൃക പട്ടികയിൽ പുതിയ ആഫ്രിക്കൻ സൈറ്റുകൾ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ-്‌ക്കുന്നതിനൊപ്പം നിരവധി രാജ്യങ്ങളെ അവരുടെ താൽക്കാലിക പട്ടികകൾ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുവാനും ഇതിലൂടെ കഴിഞ്ഞു. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 250 പൈതൃക വിദഗ്ധർക്കും ഈ സംരംഭത്തിന് കീഴിൽ പരിശീലനം ലഭിച്ചിട്ടുണ്ട്.
പൈതൃക സ്ഥലങ്ങൾ കൈകാര്യം ചെയ്യുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നാമനിർദ്ദേശ ഫയലുകൾ തയ്യാറാക്കുന്നതിനും കഴിവുള്ള യോഗ്യതയുള്ള ദേശീയ പ്രൊഫഷണലുകളെ വികസിപ്പിക്കാൻ പരിപാടി സഹായിച്ചിട്ടുണ്ട്. ലോക പൈതൃക കൺവെൻഷന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, കക്ഷി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, വർത്തമാന, ഭാവി തലമുറകൾക്കായി മനുഷ്യരാശിയുടെ പങ്കിട്ട പൈതൃകം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയും ഒമാൻ ഉൗന്നിപ്പറഞ്ഞു.










0 comments