സ്കൂൾ വിദ്യാർഥിനികൾക്കുനേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
ചെന്നൈ : തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രധാന അധ്യാപകൻ പിടിയിൽ. തിരുച്ചിയിലെ സമയപുരത്തിനടുത്തുള്ള ഒരു സ്വകാര്യ സ്കൂളിലെ ഹെഡ്മാസ്റ്ററായ ജയരാജ് (53) ആണ് അറസ്റ്റിലായത്. വിദ്യാർഥിനികളുടെ രക്ഷിതാക്കൾ വ്യാഴാഴ്ച മുതൽ സ്കൂൾ പരിസരത്ത് പ്രതിഷേധം ആരംഭിച്ചിരുന്നു. തുടർന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്.
ബുധനാഴ്ചയാണ് പീഡനത്തിനിരയായ വിദ്യാർഥികൾ മാതാപിതാക്കളോട് വിവരം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ വ്യാഴാഴ്ച രാവിലെ സ്കൂളിൽ എത്തിയെങ്കിലും അതികൃതർ അകത്തേക്ക് കടത്തിവിട്ടില്ലെന്നാണ് വിവരം. തുടർന്ന് നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ഒത്തുകൂടുന്നതിനിടെ ഹെഡ്മാസ്റ്റർ സ്കൂളിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സമയപുരം പൊലീസ് സ്ഥലത്തെത്തി മാതാപിതാക്കളുമായി ചർച്ച നടത്തിയ ശേഷം സ്കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും ചോദ്യം ചെയ്തു. പിന്നാലെ മണ്ണച്ചനല്ലൂർ സ്വദേശിയായ ജയരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. പത്താം ക്ലാസ് വരെയുള്ള സ്കൂളിൽ സമയപുരത്തും സമീപ പ്രദേശങ്ങളിൽ നിന്നുമായി 500ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഏകദേശം അഞ്ച് മാസം മുമ്പാണ് ജയരാജ് സ്കൂളിലെത്തുന്നത്. വിദ്യാർഥികളെ ഓരോരുത്തരെയായി ഓഫിസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments