നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്‌ട്രെച്ചർ അനുവദിച്ചില്ല; എയർ ഇന്ത്യയുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തം

രാഘവൻ തുളസി (ഇടത്)
റിയാദ്: കെട്ടിടത്തിൽനിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്‌ട്രെച്ചർ അനുവദിക്കാത്ത എയർ ഇന്ത്യയുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസി (56)യാണ് എയർ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ 25 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ നിർമാണ ജോലി ചെയ്തുവരുന്ന രാഘവൻ, ജോലിസ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിർമിച്ച കുഴിയിലേക്ക് പതിച്ച് കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു.
ഉടൻ സുമേഷി കിങ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയ്ക്കാവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലായിരുന്നു. ഭീമമായ തുക മുൻകൂർ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. അതിനാൽ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഇതിനായി സ്‌ട്രെച്ചർ ടിക്കറ്റിനായി കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയർ ഇന്ത്യയെ സമീപിച്ചു. നിലവിൽ ചെറിയ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും മുമ്പ് സമർപ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചെന്നുമായിരുന്നു അധികൃതരുടെ മറുപടി.
അതേസമയം, മറ്റ് വിമാനകമ്പനികൾ 30,000 മുതൽ 35,000 റിയാൽവരെ സ്‌ട്രെച്ചർ ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിൽ ചികിത്സ തുടരാൻ സമാന തുകതന്നെ മതിയെന്ന സാഹചര്യത്തിൽ, ഇവിടെതന്നെ തുടരാൻ രാഘവൻ തുളസിയും കുടുംബവും തീരുമാനിച്ചു. മുൻകാലങ്ങളിൽ, ഡോക്‌ടറുടെയോ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്‌ട്രെച്ചർ യാത്രക്കാർക്ക് എയർ ഇന്ത്യ 12,000 റിയാൽവരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.










0 comments