രാജ്യത്തിന്റെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല; റമദാൻ സന്ദേശവുമായി കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: നിലവിലെ മേഖലയിലെ സംഘർഷ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി കുവൈത്ത് അമീർ ഷെയ്ഖ് മിശാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് റമദാൻ സന്ദേശത്തിൽ വ്യക്തമാക്കി.
രാജ്യത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ സായുധസേന ധൈര്യത്തോടെയും കാര്യക്ഷമമായും നേരിടുന്നുണ്ടെന്നും വ്യോമാതിർത്തിയും നിർണായക കേന്ദ്രങ്ങളും കർശനമായ സുരക്ഷാ നിരീക്ഷണത്തിലാണ് എന്നും അമീർ പറഞ്ഞു. സൈനിക, സുരക്ഷാ, സിവിൽ വിഭാഗങ്ങൾ പൂർണ്ണ ഏകോപനത്തോടെയും ഉയർന്ന ജാഗ്രതയോടെയും പ്രവർത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു.
കുവൈത്തിന്റെ ഭൂമി, വ്യോമാതിർത്തി, തീരപ്രദേശം എന്നിവ ഏതെങ്കിലും രാജ്യത്തിനെതിരായ സൈനിക നടപടികൾക്കായി ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്നും അതു നയതന്ത്ര മാർഗങ്ങളിലൂടെ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അമീർ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണെന്നും രാജ്യത്തിന്റെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയംരക്ഷയ്ക്കുള്ള അവകാശം കുവൈത്തിനുണ്ടെന്നും ആവശ്യമായ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിയിൽ സ്വീകരിക്കുമെന്നും അമീർ കൂട്ടിച്ചേർത്തു. അല്ലാഹുവിന്റെ അനുഗ്രഹത്താലും ജനങ്ങളുടെ ഐക്യത്താലും കുവൈത്ത് എല്ലാ വെല്ലുവിളികളെയും മറികടക്കുമെന്ന് അമീർ തന്റെ സന്ദേശത്തിൽ വിശ്വാസം പ്രകടിപ്പിച്ചു.











0 comments