കുടുംബനിയമം പുതുക്കാൻ കുവൈത്ത്; വിവാഹത്തിന് സ്ത്രീയുടെ സമ്മതം നിർബന്ധം

കുവൈത്ത് സിറ്റി: 1984ലെ 51–-ാം നമ്പർ വ്യക്തിഗത നിയമത്തിൽ വിപുലമായ ഭേദഗതി കൊണ്ടുവരാൻ കുവൈത്ത്. കുടുംബ– വ്യക്തിഗത നിയമ അവലോകന സമിതി തയ്യാറാക്കിയ കരട്, അന്തിമരൂപം നൽകി 13 സർക്കാർ ഏജൻസികൾക്ക് അഭിപ്രായങ്ങൾക്കായി കൈമാറി.
ജീവനാംശം, വിവാഹ സമ്മതം, സ്ത്രീധനം, ‘ഖുൽ’ മുഖേന വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സന്ദർശനാവകാശം, രാത്രി താമസം തുടങ്ങി കുടുംബജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രധാന വിഷയങ്ങൾ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ വ്യക്തമായ സമ്മതമില്ലാതെ നടത്തുന്ന വിവാഹം അസാധുവാണെന്നും വിവാഹ കരാറിൽ അവൾക്ക് സ്വന്തമായി വ്യവസ്ഥകൾ ഉൾപ്പെടുത്താനുള്ള അവകാശവും ഉറപ്പുനൽകുമെന്നും കരട് വ്യക്തമാക്കുന്നു.
ജീവനാംശവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ആവശ്യകത, ജീവിതച്ചെലവ്, പണമടയ്ക്കുന്നയാളുടെ സാമ്പത്തിക ശേഷി, സമയം, സ്ഥലം, ആചാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. ‘ഖുൽ’ വ്യവസ്ഥ പ്രകാരം, ഭർത്താവുമായി അനുരഞ്ജനം അസാധ്യമാണെന്ന് തെളിഞ്ഞാൽ, ഭാര്യ വിവാഹച്ചെലവുകൾ തിരികെ നൽകി വിവാഹബന്ധം അവസാനിപ്പിക്കാമെന്ന് കരട് വ്യവസ്ഥ ചെയ്യുന്നു. ഭർത്താവ് സ്ത്രീധനം തിരികെ നൽകാതിരുന്നാലും വിവാഹം അസാധുവാക്കാൻ ഭാര്യക്ക് അപേക്ഷിക്കാനുള്ള അവകാശം നിലനിൽക്കും.









0 comments