ഗതാഗത, സുരക്ഷാ പരിശോധന കടുപ്പിച്ച് കുവൈത്ത്; 8 ദിവസത്തിൽ 27,969 നിയമലംഘനം

കുവൈത്ത് സിറ്റി : കുവൈത്തിലെ സുരക്ഷാ, ഗതാഗത വകുപ്പുകൾ രാജ്യവ്യാപകമായി നടത്തിയ കർശന പരിശോധനകളിൽ എട്ടു ദിവസത്തിൽ 27,969 നിയമലംഘനങ്ങൾ കണ്ടെത്തി. ജനുവരി രണ്ടാം വാരത്തിൽ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം കേസ് റിപ്പോർട്ട് ചെയ്തത്. ഗതാഗത നിയമലംഘനത്തിനൊപ്പം, മയക്കുമരുന്ന് കേസുകളിൽ പ്രതികളായവർ, താമസനിയമം ലംഘിച്ച പ്രവാസികൾ, കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവർ എന്നിവരടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങൾക്കെതിരെ യാതൊരു ഇളവുമില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുഗതാഗത വിഭാഗവും അടിയന്തര പൊലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. രജിസ്റ്റർ ചെയ്ത കേസുകളിൽ 25,653 എണ്ണം ഗതഗാത വിഭാഗത്തിന്റെയും 2316 എണ്ണം റെസ്‌ക്യൂ വിഭാഗത്തിന്റെയും പേരിലാണ്. പ്രായപൂർത്തിയാകാതെ വാഹനമോടിച്ച 25 പേരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഗുരുതരമായ നിയമലംഘനങ്ങളിൽ ഏർപ്പെട്ട 45 പേരെ തടങ്കലിലാക്കി. താമസരേഖയുടെ കാലാവധി കഴിഞ്ഞ 58 പ്രവാസികളെ പിടികൂടി. ഇവർക്കെതിരെ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.
പരിശോധനയ്ക്കിടെ 333 കാറും 25 മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ കോടതി ഉത്തരവ് നിലവിലുണ്ടായിരുന്ന 32 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഈ കാലയളവിൽ ഏകദേശം 1200 ചെറിയ അപകടങ്ങളും 178 പരിക്കുകളുണ്ടായ അപകടങ്ങളും റിപ്പോർട്ട് ചെയ്തതായും അധികൃതർ അറിയിച്ചു. രാജ്യത്തെ പൊതുസുരക്ഷയും റോഡ് സുരക്ഷയും ഉറപ്പാക്കാനായി ഇത്തരത്തിലുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കൂടുതൽ വ്യാപകമാക്കും. പ്രവാസികൾ ഉൾപ്പെടെ എല്ലാ വാഹനയാത്രക്കാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.










0 comments