ഒരാഴ്‌ച നീണ്ട ഗതാഗത പരിശോധനയുമായി കുവൈത്ത്; 25,114 നിയമലംഘനം: 89 അറസ്റ്റ്

കുവൈത്ത് സിറ്റി : ഒരാഴ്ചയായി നടത്തിയ വ്യാപക പരിശോധനയിൽ 25,114 ഗതാഗത നിയമലംഘനം കണ്ടെത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിവിധ കേസിലായി 89 പേരെ അറസ്റ്റു ചെയ്തതായും പ്രതിവാര പ്രവർത്തന റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടറിന്റെ നേതൃത്വത്തിൽ ജനറൽ ഡയറക-്‌ടറേറ്റ് ഓഫ് ട്രാഫിക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.
താമസനിയമം ലംഘിച്ച 40 പേർ പരിശോധനയിൽ പിടിയിലായി. മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന് ആറ് പ്രതികളെ കൈമാറി. അസ്വാഭാവിക നിലയിൽ കണ്ടെത്തിയ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 20 വാഹനയാത്രക്കാരെ തടങ്കലിലാക്കി. പ്രായപൂർത്തിയാകാത്ത ആറുപേരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 237 വാഹനങ്ങളും മൂന്ന് മോട്ടോർസൈക്കിളും പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്ത 1320 അപകടങ്ങളിൽ അധികൃതർ ഇടപെട്ടു. ഇതിൽ 985 കൂട്ടിയിടികളും 171 പേർക്ക് പരിക്കേറ്റ അപകടങ്ങളും ഉൾപ്പെടുന്നു. കൂടാതെ ട്രാഫിക് സംഘങ്ങൾ 2443 പരാതികൾക്ക് പരിഹാരം കാണുകയും ഗതാഗതം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു.
സുരക്ഷാ നടപടികളുടെ ഭാഗമായി തിരയുന്ന 16 വാഹനം പിടിച്ചെടുത്തു. എമർജൻസി പൊലീസ് പട്രോളിങ് സംഘങ്ങൾ 1969 സുരക്ഷാ ദൗത്യം നടത്തി. വിവിധ കേസുകളിൽ തിരയുന്ന 38 പേരെ അറസ്റ്റു ചെയ്തു. 27 വാഹനം പിടിച്ചെടുത്തു. താമസനിയമം ലംഘിച്ച 20 പേരെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാതെ കണ്ടെത്തിയ 13 പേരെയും കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ടവർക്കും വാഹനയാത്രക്കാർക്കും ഉൾപ്പെടെ 1032 സഹായ സേവനങ്ങളും സംഘങ്ങൾ നൽകി. റോഡരികിലെ അടിയന്തര സഹായം, വാഹനസഹായം തുടങ്ങിയ സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിയമപാലനം ശക്തിപ്പെടുത്താനും പൊതുസുരക്ഷയും റോഡ് സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്താനുമായി പരിശോധന തുടർന്നും വ്യാപകമായി നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.










0 comments