കുവൈത്തിൽ ഏഴ് മാസത്തിനിടെ 4,000 പേർക്ക് യാത്രാ വിലക്ക്

കുവൈത്ത് സിറ്റി : 2025 ജനുവരി ഒന്നുമുതൽ ജൂലൈ 31 വരെയുള്ള ഏഴ് മാസത്തിനിടെ കുവൈത്തിൽ ഏകദേശം 4,000 പേർക്ക് യാത്രാ വിലക്ക് നേരിട്ടതായി നീതിന്യായ മന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്ച് വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെയാണ് എൻഫോഴ്സ്മെന്റ് വകുപ്പ് യാത്രാ നിരോധന ഉത്തരവുകൾ വഴി നിയന്ത്രിച്ചത്.
അതേസമയം, 21,539 യാത്രാ വിലക്ക് പിൻവലിക്കൽ ഉത്തരവുകളും പുറപ്പെടുവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കടക്കാർക്കെതിരെ 12,325 അറസ്റ്റ് വാറണ്ടുകളും പുറപ്പെടുവിച്ചു.
റിപ്പോർട്ട് പ്രകാരം, ഈ കാലയളവിൽ 42,662 യാത്രാ വിലക്ക് അപേക്ഷകളാണ് രജിസ്റ്റർ ചെയ്തത്. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുടുംബ കോടതി മാത്രം 2,398 യാത്രാ നിരോധന ഉത്തരവുകളും 1,262 പിൻവലിക്കൽ ഉത്തരവുകളും പുറപ്പെടുവിച്ചു.
ജീവനാംശം അടയ്ക്കാതിരിക്കുക, ചെക്കുകൾ ബൗൺസ് ചെയ്യുക, ബാങ്ക് വായ്പ കുടിശ്ശിക, മൊബൈൽ ഫോൺ ബിൽ അടയ്ക്കാത്തത്, ഇൻസ്റ്റാൾമെന്റ് കുടിശ്ശിക, വാടക തർക്കങ്ങൾ, വൈദ്യുതി ബിൽ കുടിശ്ശിക എന്നിവയാണ് യാത്രാ വിലക്കുകൾക്ക് പ്രധാനമായും കാരണമാകുന്ന ഘടകങ്ങൾ എന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.










0 comments