ad
Deshabhimani

ജോലി സമയത്തിൽ ക്രമീകരണവുമായി കുവൈത്ത്; ജോലി ഒരു മണിക്കൂർ കുറവ്, ഹാജർ 30 ശതമാനം വരെ

kuwait
വെബ് ഡെസ്ക്

Published on Mar 19, 2026, 04:18 PM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ മുൻനിർത്തി സർക്കാർ ഓഫീസുകളിലെ ജോലി സമയത്തിൽ ക്രമീകരണവുമായി കുവൈത്ത്. ജീവനക്കാരുടെ ജോലി സമയം ഒരു മണിക്കൂർ കുറച്ചതായും പരമാവധി ഹാജർ 30 ശതമാനമായി പരിമിതപ്പെടുത്തിയതായും സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. ഈദുൽ -ഫിത്തർ അവധി കഴിഞ്ഞയുടൻ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരും.


മാർച്ച് 18ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, ജോലിസ്ഥലങ്ങളിൽ ജീവനക്കാരുടെ സാന്നിധ്യം 30 ശതമാനം കവിയരുത്. റൊട്ടേഷൻ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. ദിവസേനയോ ആഴ്ചതോറുമോ ഹാജർ ക്രമീകരണം അതത് സ്ഥാപനങ്ങൾ തീരുമാനിക്കും. സാധ്യമായിടത്ത് വീട്ടിൽനിന്ന് ജോലി ചെയ്യുന്നതിനും അനുമതി നൽകും. രാവിലെ ഷിഫ്റ്റിലെ ജോലി സമയം ഒരു മണിക്കൂർ കുറച്ചതോടെ ജോലി സമയം ആറു മണിക്കൂറായി ചുരുങ്ങും.
ഫ്ലെക്സിബിൾ ജോലി സമയ സംവിധാനം നിലവിലുള്ള ചട്ടങ്ങൾ പ്രകാരം തുടരുമെന്ന് ബ്യൂറോ വ്യക്തമാക്കി.


സമയംപരിധികൾ, അവധി നടപടിക്രമങ്ങൾ, ഫിംഗർപ്രിന്റ് ഹാജർ സംവിധാനം എന്നിവ കർശനമായി പാലിക്കണം. വൈകുന്നേര ഷിഫ്റ്റുകൾ അടുത്ത അറിയിപ്പ് വരുന്നതുവരെ നിർത്തിവച്ചതായി അറിയിച്ചു. എന്നാൽ, നിയമപ്രകാരം നിർബന്ധമായ ഷിഫ്റ്റ് അടിസ്ഥാന ജോലികൾക്ക് തീരുമാനം ബാധകമല്ല. ഇതിനകം കുറവ് ജോലി സമയത്തിന് അർഹതയുള്ളവർക്ക് ദിവസം നാല് മണിക്കൂർ ജോലി മാത്രമായി ചുരുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളെ കണക്കിലെടുത്തുള്ള മുൻകരുതൽ നടപടികളാണിവ. അടുത്ത അറിയിപ്പ് വരുന്നതുവരെ ഇവ തുടരുമെന്നും സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home