ad
Deshabhimani

കീഴാളരുടെ ശബ്ദമായി അരങ്ങേറിയ ജോബ് മഠത്തിലിന്റെ
‘മോക്ഷം’ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു

drama
avatar
സഫറുള്ള പാലപ്പെട്ടി

Published on Jan 26, 2026, 04:42 PM | 2 min read

അബുദാബി: ബി ജയമോഹന്റെ രചനയ്ക്ക് രാജ് മോഹൻ നീലേശ്വരം നാടകഭാഷ്യം നൽകിയ 'മോക്ഷം' ജോബ് മഠത്തിലിന്റെ സംവിധാനത്തിൽ 14-ാമത് ഭരത് മുരളി നാടകോത്സവത്തിൽ അരങ്ങേറി. ദുബൈ ഒന്റാരിയോ തിയറ്ററാണ് നാടകം രംഗത്തെത്തിച്ചത്. കീഴാളരുടെ മേൽ ആധിപത്യം സ്ഥാപിച്ചുവരുന്ന നവയാഥാസ്ഥിതിക മനോഭാവത്തെ തുറന്നു കാണിച്ച നാടകം യാഥാസ്ഥിതികത്വത്തിന്റെ തടവറയിൽ പെട്ട് ചലനശക്തി നഷ്ടമായവന്റെ മോക്ഷം സാധ്യമാകുമെന്ന പ്രതീക്ഷയാണ്.


കീഴാളരുടെ വിശ്വാസത്തിന്മേൽ ആധിപത്യം സ്ഥാപിക്കുന്ന സവർണാധിപത്യമായിരുന്നു നാടകത്തിന്റെ വിഷയം. അടുത്ത ജന്മത്തിൽ ‘ഉന്നതകുലജാത’രാകാൻ മോഹിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയടക്കം സമകാലീന ഇന്ത്യൻ അവസ്ഥയിൽ നാടകം വിചാരണ ചെയ്യുന്നു. നാട് പുരോഗമിക്കുമ്പോഴും സാംസ്കാരിക ബോധത്തിലും മൂല്യബോധത്തിലും നാം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന യാഥാർഥ്യം നാടകം മുന്നോട്ടുവയ്ക്കുന്നു. മേധാവിത്വവും ആധിപത്യവും എങ്ങനെയാണ് സാധാരണ പൗരന്മാരുടെ ആചാരങ്ങളെയും ജീവിതത്തെയും കവർന്നെടുക്കുന്നത് എന്ന ഇന്ത്യൻ സാമൂഹ്യ പശ്ചാത്തലം കൂടി നാടകം വരച്ചു കാട്ടുന്നു.


അവിസ്മരണീയമായ നാടകാനുഭവം സമ്മാനിച്ചുകൊണ്ട് അരങ്ങിൽ വിസ്മയം തീർത്ത നാടകം നാടക പ്രേമികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ഉദ്ദീപിക്കുകയും ചെയ്യുന്നു. ഓരോ കഥാപാത്രവും വ്യക്തികളല്ല സാമൂഹിക നിലപാടുകളുടെയും ഘടനകളുടെയും പ്രതീകങ്ങളാണ്, അതുകൊണ്ടാണ് മോക്ഷം ഒരു കഥ മാത്രമല്ല അടിമത്തത്തിനെതിരെ അനീതിക്കെതിരെ, ജാതി മത വിവേചനതിനെതിരെ സമൂഹത്തോട് ഉയർത്തുന്ന ഒരുപാട് ചോദ്യങ്ങൾകൂടിയാണ്.
വളരെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിൽ അരങ്ങേറിയ നാടകം ഹൃദയംകൊണ്ട് കൈയടിച്ച്, അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ പ്രേക്ഷകർ ആരാധനയോടെ അഭിവാദ്യം ചെയ്‌തു.


തകർത്തഭിനയിച്ച മാടനും കുഞ്ഞനുമടക്കമുള്ള കഥാപാത്രങ്ങൾ ആസ്വാദകരെ വിസ്‌മയിപ്പിച്ചു. മാടനായി പി. വി. നന്ദകുമാറും കുഞ്ഞനായി എം. മഹാദേവനും കാർത്ത്യായനിയായി റൂഷ്‌മ സുരേഷനും വേഷമിട്ടു.


ശശി, പ്രദീപ് പി, രതിഷ് എം, നന്ദൻ കാക്കൂർ, ജോൺസൺ, സോണി ജോസഫ്, മിനി അൽഫോൻസ, ലിൻഷ, അർച്ചന, അഭിലേഷ്, തോമസ്, രാജേഷ് വിജയൻ, പ്രസൂൺ, അൻവർ, സന്ധ്യ എം., എഡ്വിൻ, പ്രനിൽ, ബദരിനാഥ് ബി., അമർനാഥൻ, ആൽഡ്രിൻ, വൈദേഹി, ജിജി എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. സനീഷ് കെ ഡി വെളിച്ചം നിയന്ത്രിച്ചപ്പോൾ സുദേവ് നാടകത്തിനു സംഗീതം പകർന്നു. ശ്യാം വിശ്വനാഥ് വസ്ത്രാലങ്കാരവും ക്ലിന്റ് പവിത്രൻ ചമയവും നൽകി.
14-ാമത് ഭരത് മുരളി നാടകോത്സവത്തിലെ അവസാന നാടകമായി ജയേഷ് നിലമ്പൂർ സംവിധാനം നിർവ്വഹിച്ച 'ഇനിയും' ജനുവരി 26 രാത്രി 8 ന് കേരള സോഷ്യൽ സെന്ററിൽ മുസഫ കൈരളി കൾച്ചറൽ ഫോറം അവതരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home