മത്സ്യബന്ധന–വിനോദ ബോട്ടിന് പ്രവർത്തനാനുമതി; ‘സഹേൽ’ വഴി ക്യുആർ കോഡ് നിർബന്ധം

കുവൈത്ത് സിറ്റി : കുവൈത്തിൽ മത്സ്യബന്ധന ബോട്ടുകൾക്കും വിനോദ ആവശ്യങ്ങൾക്കുള്ള ബോട്ടുകൾക്കും ഞായറാഴ്ചമുതൽ വീണ്ടും പ്രവർത്തനാനുമതി നൽകാൻ ധാരണ. നിലവിലെ സുരക്ഷാ സാഹചര്യം സമഗ്രമായി വിലയിരുത്തിയശേഷം നിയന്ത്രണങ്ങളോടെയാണ് അനുമതി നൽകാൻ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രാലയം കോസ്റ്റ് ഗാർഡ് വിഭാഗം ഡയറക്‌ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഷെയ്‌ഖ് മുബാറക് അലി യൂസഫ് അൽ സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാവിലെ അഞ്ചുമുതൽ വൈകിട്ട് ഏഴുവരെയായിരിക്കും ബോട്ടുകൾക്ക് കടലിൽ സഞ്ചരിക്കാനുള്ള അനുമതി. കുവൈത്ത് ഉൾക്കടൽ മേഖലയിലേക്ക് പോകുന്ന വിനോദ ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും ‘സഹേൽ ’ ആപ്പ് വഴി പരിസ്ഥിതി അതോറിറ്റിയിൽനിന്ന് പ്രത്യേക ക്യുആർ കോഡ് നേടണമെന്നും അധികൃതർ അറിയിച്ചു. പരിശോധന നടപടികളുടെ ഭാഗമായി ക്യുആർ കോഡ് നിർബന്ധമായും കൈവശം വയ്ക്കണം.
കടലിൽ സഞ്ചരിക്കുന്ന എല്ലാവരും അധികൃതർ അംഗീകരിച്ച ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നിയുക്ത മേഖലകളുടെ പരിധിക്കുള്ളിൽ മാത്രമേ യാത്ര നടത്താവൂ. സുരക്ഷാ കാരണങ്ങളാൽ എണ്ണസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നിയന്ത്രിത മേഖലകൾക്കും സമീപം പോകുന്നത് ഒഴിവാക്കണമെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. സുരക്ഷാ നിർദേശങ്ങളും സമുദ്രഗതാഗത നിയന്ത്രണങ്ങളും കർശനമായി പാലിക്കണം. ലംഘനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി..









0 comments