എത്തിഹാദ് റെയിലിന് ചരക്കുനീക്കത്തിൽ റെക്കോഡ്; യാത്രാസേവനം ഈ വർഷം തുടങ്ങും

ദുബായ് : യുഎഇയുടെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതി എത്തിഹാദ് റെയിലിന്റെ യാത്രാസേവനങ്ങൾ ഈ വർഷംതന്നെ ആരംഭിക്കുമെന്ന് അധികൃതർ. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകി രൂപകൽപ്പന ചെയ്ത പദ്ധതി ആദ്യഘട്ടത്തിൽ അബുദാബിയെയും ദുബായെയും തമ്മിൽ ബന്ധിപ്പിക്കും. തുടർന്ന് കിഴക്കൻ തീരദേശമായ ഫുജൈറയിലേക്കും വ്യാപിപ്പിക്കും. ജനസാന്ദ്രതയും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ചാണ് റൂട്ടുകൾക്ക് മുൻഗണന. അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാസൗകര്യങ്ങൾ ട്രെയിനുകളിൽ ഒരുക്കുമെന്നും എത്തിഹാദ് റെയിലിലെ അദ്ര അൽ മൻസൂരി വ്യക്തമാക്കി.
അതേസമയം, ചരക്കുഗതാഗതരംഗത്ത് കമ്പനിക്ക് റെക്കോഡ് വളർച്ച കൈവരിക്കാനായി. 2026-ൽ മാത്രം 18 ലക്ഷം ടൺ ഗന്ധകവും 40 ലക്ഷം ടണ്ണിലധികം നിർമാണത്തിനുള്ള കല്ലും മണലുകളുമെല്ലാം ഇത്തിഹാദ് റെയിൽ വഴി കൊണ്ടുപോയി. ഇതിലൂടെ റോഡുകളിൽനിന്ന് 3,40,000 ട്രക്ക് യാത്രകൾ ഒഴിവാക്കാൻ സാധിച്ചു. കാർബൺ പുറന്തള്ളലിൽ 70 മുതൽ 80 ശതമാനംവരെ കുറവുണ്ടാക്കാൻ ഇതുവഴി കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
നിലവിൽ ഖലീഫ തുറമുഖവും ജബൽ അലി തുറമുഖവും ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 11 സ്റ്റേഷനുകൾ വഴി ചരക്കുസേവനം സജീവമാണ്. ചരക്ക് ട്രെയിനിന് 300 ഹെവി ട്രക്കുകൾക്ക് തുല്യമായ ഭാരം വഹിക്കാനാകും. അഡ്‌നോക്, സ്റ്റീവിൻ റോക്ക്, ബോറൂജ് തുടങ്ങിയ വൻകിട സ്ഥാപനങ്ങളാണ് നിലവിൽ ഈ സേവനം ഉപയോഗിക്കുന്നത്. പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനായി നിർമാണ സാമഗ്രികളുടെ 70 ശതമാനവും തദ്ദേശീയ കമ്പനികളിൽനിന്നാണ് സമാഹരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.










0 comments