ജിദ്ദയിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

ജിദ്ദ: നഗരത്തിലെ ഫൈസലിയ, അൽ റബ് വ, അൽ ഫാറൂഖ് എന്നിവിടങ്ങളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്നുള്ള വൈദ്യുതി, ജല കണക്ഷനുകൾ ജിദ്ദ നഗരസഭ കഴിഞ്ഞ ഞായറാഴ്ച മുതൽ വിച്ഛേദിച്ചു. പൊതുസുരക്ഷ വർധിപ്പിക്കുകയും താമസക്കാരുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണിത്.
ഈ നടപടി ആരംഭിക്കുന്നതിന് മുൻപ് കെട്ടിട ഉടമകൾക്ക് അറിയിപ്പ് നൽകിയിരുന്നു. നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് മേയറോറിറ്റി വിച്ഛേദനം ആരംഭിച്ചത്. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനും അവ താമസക്കാർക്കും നഗരത്തിലെ പരിസ്ഥിതിക്കും സൃഷ്ടിക്കുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള പദ്ധതിയുടെ കീഴിലാണ് ഈ പ്രവർത്തനം നടക്കുന്നത്.
എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മെൻ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിൽ മറ്റ് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചാണ് ഈ നടപടികൾ മുന്നോട്ട് പോകുന്നത്.
ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ പൊതുസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന കെട്ടിടങ്ങൾ കണ്ടെത്തി അവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് മേയറോറിറ്റി അറിയിച്ചു. നഗരത്തിന്റെ ഭംഗി വർധിപ്പിക്കുക, ജീവിതനിലവാരം ഉയർത്തുക,സുരക്ഷിതവും സുസ്ഥിരവുമായ ഒരു നഗര പരിസ്ഥിതി ഉറപ്പാക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളെന്നും മേയറോറിറ്റി അറിയിച്ചു .










0 comments