പിണറായി വിജയനെതിരായ ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം: അപലപിച്ച് പ്രവാസി സംഘടനകള്‍

കേളി
റിയാദ് : പിണറായി വിജയനെതിരെ ഇ ഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കേളി കലാസാംസ്‌കാരിക വേദി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പിണറായിയുടെ വീട്ടിൽ റെയ്ഡ് നടന്നതെന്നും കേളി ഭാരവാഹികൾ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇത്തരം നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന് കേന്ദ്ര, -സംസ്ഥാന സർക്കാരുകൾ വ്യാമോഹിക്കേണ്ടതില്ല.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ദുർബലപ്പെടുത്തുന്നതിനായി കേന്ദ്ര ഏജൻസികളെ ആയുധമാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.
കോൺഗ്രസിന്റെ എല്ലാവിധ സഹായസഹകരണത്തോടെയുമാണ് ബിജെപി പിണറായി വിജയനെ ലക്ഷ്യമിടുന്നതെന്ന കാര്യത്തിൽ തർക്കമില്ല. അതിനായാണ് രാഹുൽ ഗാന്ധി നിരന്തരം ‘എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല’ എന്ന് പ്രസംഗിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇഡിയുടെ നടപടികളെന്നും ചേർത്തുവായിക്കണം. സംഘപരിവാറിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് നേതൃത്വം വൈകാതെ തിരിച്ചടി നേരിടുമെന്നും കേളി സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രതികാര നടപടി: ഖസീം പ്രവാസി സംഘം
ബുറൈദ: കേരളത്തിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതി ഉൾപ്പെടെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദരാക്കാനും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്ന ഇത്തരം ഫാസിസ്റ്റ് ശൈലിക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം രംഗത്തുവരണം.
ഇ ഡി റെയ്ഡിലൂടെയുള്ള ഈ രാഷ്ട്രീയ വേട്ടയാടലിനെ ഖസീം പ്രവാസി സംഘം ശക്തമായി അപലപിക്കുന്നതായും യോഗം അറിയിച്ചു.
ജിദ്ദ നവോദയ
ജിദ്ദ : ജിദ്ദ നവോദയയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടിൽ ഇ ഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതം പറഞ്ഞ യോഗത്തിൽ കേന്ദ്ര ട്രഷറർ സി എം അബ്ദുൾറഹ്മാൻ അധ്യക്ഷനായി. ഹസൻ ഭായി നന്ദി പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ആയുധമാക്കുന്ന കേന്ദ്ര നയം ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് പറഞ്ഞു. ഇത്തരം നടപടികൾക്കെതിരെ ജനകീയ പ്രതിരോധവും ശക്തമായ സമരങ്ങളും ഉയർന്നുവരേണ്ടതുണ്ടെന്നും നാട്ടിൽ സമരരംഗത്തുള്ള പ്രവർത്തകർക്ക് ജിദ്ദ നവോദയയുടെ ഐക്യദാർഢ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടയാടലിനും നിയമങ്ങളുടെ ദുരുപയോഗത്തിനുമെതിരായ പ്രമേയം കേന്ദ്ര കമ്മിറ്റി അംഗവും ഖാലിദ് ബിൻ വലീദ് രക്ഷാധികാരിയുമായ അനസ് ബാവ അവതരിപ്പിച്ചു. യോഗം പ്രമേയം ഐകകണ്ഠേന അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുനീർ പാണ്ടിക്കാട്, സാബു മമ്പാട്, മാജാ സാഹിബ്, കാർ ഹറാജ് ഏരിയ ആക്ടിംഗ് സെക്രട്ടറി ബഷീർ മമ്പാട്, സഫ ഏരിയ സെക്രട്ടറി റാസിക്ക്, സഫ ഏരിയ അംഗം ഫുലയിൽ, ആഷിക്ക്, കുടുംബവേദി കൺവീനർ മുസാഫിർ പാണക്കാട്, ബവാദി ഏരിയ ആക്ടിംഗ് സെക്രട്ടറി രാമകൃഷ്ണൻ, കിലോ 5 ഏരിയ സെക്രട്ടറി ഇബ്രാഹിം, ഷറഫിയ ഏരിയ വൈസ് പ്രസിഡന്റ് റിയാസ് ഷറഫിയ ഏരിയ ട്രഷറർ ബിനു എന്നിവർ സംസാരിച്ചു.









0 comments