അവധിക്കാലത്തെ ചില്ല വായന

റിയാദ്: ചില്ലയുടെ ആഗസ്ത് മാസ വായന മദ്ധ്യവേനലവധിയിലെ കുട്ടികളുടെ വായനാനുഭവം കൊണ്ട് സവിശേഷമായി. റിയാദിൽ വിദ്യാർത്ഥികളായ സ്നിഗ്ദ്ധ, സൗരവ്, നോറ റോസ് എന്നിവർ ലോകത്തെ മൂന്ന് നോവലുകളുടെ വായനാനുഭവം പങ്കുവെച്ചു. ജെയ്ൻ ഓസ്റ്റിന്റെ പ്രശസ്തമായ "പ്രൈഡ് ആൻഡ് പ്രജുഡിസ്" എന്ന നോവലിന്റെ വായനാനുഭവം സ്നിഗ്ദ നോവൽ പങ്കുവെച്ചു. കുടുംബം, ബന്ധങ്ങൾ, സ്ത്രീ, പുരുഷൻ എന്നിവയുടെ നിർവചനമായി നോവൽ മാറുന്നതിനെ സ്നിഗ്ദ്ധ വിശകലനം ചെയ്തു.
വിഖ്യാത എഴുത്തുകാരൻ ഫ്രാൻസ് കാഫ്കയുടെ 'ദ മെറ്റമോർഫോസിസ്' എന്ന നോവലിന്റെ വായനാനുഭവം സൗരവ് പങ്കു വെച്ചു. ഗ്രിഗർ സാംസ എന്ന പ്രധാന കഥാപാത്രത്തിന്റെ രൂപാന്തരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വിവക്ഷകൾ സൗരവ് പങ്കുവെച്ചു. രൂപാന്തരത്തിലൂടെ മനുഷ്യന് സമൂഹവുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാവുന്ന അന്യവൽക്കരണവും നോവൽ വരച്ചു കാട്ടുന്നതായി സൗരവ് പറഞ്ഞു.
അമേരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ "ഓൾഡ് മാൻ ആൻഡ് സീ" എന്ന നോവലിനെ നോറ റോസ് വിശകലനം ചെയ്തു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും പോരാട്ടത്തെയുമാണ് നോവൽ വരച്ചുവെക്കുന്നതെന്ന് നോറ പറഞ്ഞു. തോൽവിയിൽ നിന്നും ശുഭാപ്തിവിശ്വാസത്തോടെ ഉയിർത്തെഴുന്നേൽക്കാൻ നോവൽപാഠം വായനക്കാരെ പ്രാപ്തരാക്കുന്നു എന്ന് നോറ കൂട്ടിച്ചേർത്തു.
റഫീഖ് പന്നിയങ്കര അംബികാസുതൻ മാങ്ങാടിന്റെ "അല്ലോ ഹലൻ" എന്ന ഏറ്റവും പുതിയ നോവലിനെ പരിചയപ്പെടുത്തി. തുടർന്ന് നടന്ന സംവാദത്തിൽ എ ഫൈസൽ, സബീന സാലി, വിപിൻ കുമാർ, ഷിംന സീനത്ത്, ബീന, അനിത്ര ജ്യോമി, ഫൈസൽ കൊണ്ടോട്ടി, ബാസിൽ എന്നിവർ പങ്കെടുത്തു. ജോമോൻ സ്റ്റീഫൻ ഉപസംഹരിച്ച് സംസാരിച്ചു. നാസർ കാരകുന്ന് മോഡറേറ്ററായി.









0 comments