14-ാമത് ഭരത് മുരളി നാടകോത്സവം; കെ വി വിജേഷിന്റെ ഓർമ്മയിൽ 'ഇനിയും'അരങ്ങേറി

അബുദാബി : മലയാളികൾ ഏറ്റുപാടിയ നിരവധി ഗാനങ്ങളുടെ രചയിതാവും നാടക കലാകാരനുമായ കെ വി വിജേഷിന് പ്രണാമർപ്പിച്ചുകൊണ്ട് 14-ാമത് ഭരത് മുരളി നാടകോത്സവത്തിലെ പത്താമത്തെ നാടകമായ 'ഇനിയും' മുസഫ കൈരളി കൾച്ചറൽ ഫോറം അബുദാബി കേരള സോഷ്യൽ സെന്ററിൽ അവതരിപ്പിച്ചു. സെന്റർ പ്രസിഡന്റ് ടി കെ മനോജ് അദ്ധ്യക്ഷനായ അനുശോചന ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. നാടക സംവിധായകൻ, രചയിതാവ്, അഭിനയ പരിശീലകൻ, ഗാനരചയിതാവ്, ഗായകൻ തുടങ്ങി വ്യത്യസ്‌തമായ റോളുകൾ അവതരിപ്പിച്ചും അഭിനയിച്ചും ജീവിച്ച വിജേഷ് നാടകം തന്റെ മറുപേരാണെന്ന് പറയാതെ പറഞ്ഞ കലാകാരനായിരുന്നുവെന്ന് അനുശോചനപ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി സജീഷ് നായർ, കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസൈൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ബി ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' എന്ന നോവലിന് സാംകുട്ടി പട്ടംകരിയും സേതുമാധവൻ പാലാഴിയും ചേർന്ന് നാടകഭാഷ്യം നൽകിയ 'ഇനിയും' ജയേഷ് നിലമ്പൂരിന്റെ സംവിധാനത്തിൽ അരങ്ങേറി. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായ കാപ്പനായി ധൻവി സുമേഷും അമ്മയായി ജീന രാജീവും, ധർമപാലൻ ഐഎഎസ് ആയി സദാശിവനും, കളക്ടറുടെ ഭാര്യയായി നന്ദനയും, കുഞ്ഞൻ നായരായി സുധീറും സ്വാമിജിയായി സേതു മാധവനും ഡോ. മാണിക്യമായി ദിനേശ് എങ്ങൂരും ഡോ. ചന്ദ്രശേഖരായി ബിജുമോൻ സലാഹുദീനും വേഷമിട്ടു. നവനീത് രഞ്ജിത്ത്, റിംഷാദ് ചക്കിട്ടപ്പറമ്പിൽ എന്നിവർ നാടകത്തിനു സംഗീതം പകർന്നപ്പോൾ അനൂപ് പൂന പ്രകാശം നിയന്ത്രിച്ചു. ജയേഷ് നിലമ്പൂർ (വസ്ത്രാലങ്കാരം), ക്ലിന്റ് പവിത്രൻ (ചമയം) എന്നിവരായിരുന്നു മറ്റ് അണിയറ പ്രവർത്തകർ.










0 comments