ad
Deshabhimani

മല്ലപ്പള്ളിയിൽ "ഭാരതീയ ജനതാ കോൺഗ്രസ്‌'; രഹസ്യമുന്നണി പരസ്യമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 13, 2021, 12:20 AM | 0 min read

മല്ലപ്പള്ളി > മല്ലപ്പള്ളി പഞ്ചായത്ത്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ച്‌ യുഡിഎഫ്‌. തെരഞ്ഞെടുപ്പിന്‌ മുൻപ്‌ രഹസ്യമായിരുന്ന "ഭാരതീയ ജനതാ കോൺഗ്രസ്‌' എന്ന പുതിയ രൂപമാണ്‌ ഇവിടെ മറ നീക്കി പുറത്തുവന്നിരിക്കുന്നത്‌.
 
യുഡിഎഫിന്റെ ആറ്‌ അംഗങ്ങളും താമര ചിഹ്നത്തിൽ ജയിച്ച ബിജെപി അംഗത്തിന്‌ വോട്ടുചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിജയിപ്പിച്ചു. മൂന്ന്‌ അംഗങ്ങൾ മാത്രമുള്ള ബിജെപിക്ക് യുഡിഎഫ് വോട്ടു ചെയ്യാതിരുന്നെങ്കിൽ അഞ്ചംഗങ്ങളുള്ള എൽഡിഎഫ് വിജയിക്കുമായിരുന്നു. 
 
ബിജെസി (ഭാരതീയ ജനതാ കോൺഗ്രസ്‌) എന്നറിയപ്പെടുന്ന ഇരുപാർടികളുടെയും നേതാക്കളുടെ സമിതിയാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ മല്ലപ്പള്ളിയിലെ ആർഎസ്എസ് കാര്യാലയത്തിൽ ചേർന്ന യോഗം കൊറ്റനാട് പഞ്ചായത്തിൽ ബിജെപി അംഗത്തെ പഞ്ചായത്തു പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നു. അത് നടപ്പായതോടെ താലൂക്ക് അടിസ്ഥാനത്തിൽ അവിശുദ്ധ മുന്നണിയുടെ സാധ്യതകൾ വിപുലപ്പെടുത്തി. 
 
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി പന്ത്രണ്ടാം വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്താതെ സിപിഐ എം ലോക്കൽ സെക്രട്ടറി ജോർജുകുട്ടി പരിയാരത്തെ തോൽപിക്കാൻ ബിജെപി വോട്ടുകൾ യുഡിഎഫിനു നൽകി. ഏതൊക്കെ വാർഡുകളിൽ ബിജെപിയും കോൺഗ്രസും വിജയിക്കണമെന്ന് ഇരു പാർടികളുടെയും നേതാക്കളുടെ രഹസ്യ സമിതി തീരുമാനിക്കും. ജില്ലാ നേതൃത്വങ്ങളുടെ അനുമതി വാങ്ങി ഇരു പാർടികളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വഴി തീരുമാനം നടപ്പിലാക്കും.
 
കഥയറിയാതെ മത്സരിച്ചു പരാജയപ്പെട്ട ഇരു പാർടികളിലെയും സ്ഥാനാർഥികളിൽ ചിലർ ബിജെസി എന്ന രഹസ്യ സഖ്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. വരും നാളുകളിൽ കൂടുതൽ വിവരങ്ങൾ പരസ്യമാകുമെന്നാണ് സൂചന.
 
ബിജെപിയുടെ ഒരു ഗ്രാമ പഞ്ചായത്തംഗവും കോൺഗ്രസിന്റെ പ്രമുഖ ബ്ലോക്ക് നേതാവുമാണ് അവിശുദ്ധ മുന്നണിക്ക് മല്ലപ്പള്ളിയിൽ നേതൃത്വം നൽകുന്നത്. ഇത്തരം രാഷ്ട്രീയ നെറികേടിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്ന് സിപിഐ എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗം പ്രൊഫ. ജേക്കബ് ജോർജ് പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home