ad
Deshabhimani

കോവിഡ്‌ ബാധിതരുടെ വിമാനയാത്ര: പൊലീസ്‌ അന്വേഷണം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 19, 2020, 11:21 PM | 0 min read


കൊല്ലം
കൊവിഡ്‌‌ ബാധിതരായവർ അബുദാബി–- തിരുവനന്തപുരം എയർ ഇന്ത്യാ വിമാനത്തിൽ‌ തിരുവനന്തപുരത്തെത്തിയതിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. രോഗമുണ്ടായിട്ടും വിമാനത്തിൽ കയറാൻ കഴിഞ്ഞത്‌ ദുരൂഹമാണ്‌. ഇതാണ്‌ പൊലീസ്‌ അന്വേഷിക്കുക. രോഗവിവരം മറച്ചുവച്ചതിന്‌ പകർച്ചവ്യാധി തടയൽ നിയമപ്രകാരം ഇവർക്കെതിരെ കൊട്ടാരക്കര പൊലീസ്‌ കേസെടുത്തു‌. മൂന്ന്‌ കൊല്ലം സ്വദേശികളാണ്‌ രോഗബാധ മറച്ചുവെച്ച്‌ പ്രത്യേക വിമാനത്തിൽ യാത്രചെയ്‌തത്‌. വിമാനത്തിൽ കയറുംമുമ്പേ‌ അബുദാബിയിൽ നടത്തിയ റാപ്പിഡ്‌ പരിശോധനയിൽ ഇവർ പോസിറ്റീവാണെന്ന്‌ വ്യക്തമായിരുന്നു. ഇതിന്റെ റിപ്പോർട്ടിന്റെ ചിത്രം ഇവരുടെ മൊബൈൽ ഫോണിലുണ്ട്‌.

അബുദാബി എയർപോർട്ടിലായിരുന്നു ഇവരുടെ ഐജിജി ടെസ്‌റ്റ്. ‌ ഈ കാർഡ്‌ ടെസ്‌റ്റിൽ കോവിഡ്‌ വ്യക്തമാണ്‌.  ഇവരുൾപ്പെടെ 11 പേരെ അബുദാബി വിമാനത്താവളത്തിലെ ആദ്യഘട്ട പരിശോധനയിൽ മാറ്റിനിർത്തിയെങ്കിലും വൈകാതെ യാത്രാനുമതി ലഭിച്ചു. തിരുവനന്തപുരം‌ വിമാനത്താവളത്തിലെ പരിശോധനയിലും ഇവർ രോഗവിവരം വെളിപ്പെടുത്തിയില്ല.  കെഎസ്ആർടിസി ബസിലാണ് കൊട്ടാരക്കര കില–-ഇടിസിയിലുള്ള നിരീക്ഷണകേന്ദ്രത്തിലെത്തിയത്‌‌.

കോവിഡ്‌ സ്ഥിരീകരിച്ചവരാണെന്ന ഇവരുടെ സംസാരംകേട്ട സഹയാത്രികരാണ്‌ അധികൃതരെ അറിയിച്ചത്‌. തുടർന്ന്‌ ആരോഗ്യപ്രവർത്തകർ എത്തി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. ഇതേ വിമാനത്തിൽ എത്തിയ മറ്റ്‌ മൂന്ന്‌ കൊല്ലം സ്വദേശികൾക്കും‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ്‌.   അബുദാബിയിൽ നിന്നെത്തിയ 45 പേർ കില–-ഇടിസി നിരീക്ഷണകേന്ദ്രത്തിലുണ്ട്‌. എല്ലാവരെയും  കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കും.അന്വേഷണം ആരംഭിച്ചതായി കൊല്ലം റൂറൽ പൊലീസ്‌ മേധാവി എസ്‌ ഹരിശങ്കർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home