കടമ്പൂർ എച്ച്‌എസ്‌എസിലെ മാനേജരെ നീക്കണം: സംയുക്ത അധ്യാപക സമിതി

കണ്ണൂർ
വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ താൽക്കാലിക മാനേജർ പി മുരളീധരനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സംയുക്ത അധ്യാപക സമിതി ആവശ്യപ്പെട്ടു. നിയമാനുസൃതമല്ലാതെ നിയമനം നടത്തി പ്രതിസന്ധി സൃഷ്ടിക്കുകയും കോടിക്കണക്കിന് രൂപ പിരിച്ച് രക്ഷിതാക്കളെ കൊള്ളയടിക്കുകയും വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനുമെതിരെ നിരന്തരം കേസ് ഫയൽ ചെയ്ത് അനിശ്ചിതത്വമുണ്ടാക്കുകയുമാണ്. 2011–--12, 2014–--15 വർഷങ്ങളിൽ അഡീഷണൽ ബാച്ച് അനുവദിച്ചു വാങ്ങി വിരമിച്ച അധ്യാപകരെ നിയമിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അടിസ്ഥാന, സുരക്ഷാ സൗകര്യമില്ലാതെ ഹയർസെക്കൻഡറി വിഭാഗം ദൂരെയുള്ള സിബിഎസ്ഇ സ്കൂൾ കോമ്പൗണ്ടിലേക്ക് മാറ്റിയതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും തസ്തിക നിർണയ ഉത്തരവും ലഭിച്ചില്ല.
മാനേജരുടെ ഉത്തരവാദിത്വം നിർവഹിക്കാതെ പ്രിൻസിപ്പലിനെയും സർക്കാരിനെയും പഴിചാരുകയാണ്. ഒരു രക്ഷിതാവിനെ സ്വാധീനിച്ച് തെറ്റായ പ്രചാരണത്തിലൂടെ അധ്യാപകനായ എം കെ രഘുരാജിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജിനുനേരെ അതിക്രമവും നടത്തി. ഹൈസ്‌കൂളിലെ അധ്യാപകൻ പി ജി സുധിക്കെതിരെ വ്യാജ പോക്സോ കേസ് നൽകി.
ഹൈസ്‌കൂളിൽ അനധികൃത പണപ്പിരിവ് നടത്തുമ്പോൾ ഹയർസെക്കൻഡറിയിൽ അതിന് കൂട്ടുനിൽക്കാത്തതാണ് പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. യോഗത്തിൽ കെഎസ്ടിഎ നേതാക്കളായ എ കെ ബീന, കെ സി മഹേഷ്, കെ സി സുധീർ, കെ ശശീന്ദ്രൻ, കെപിഎസ്‌ടിഎ നേതാക്കളായ കെ രമേശൻ, എം കെ അരുണ, ടി വി ഷാജി, യു കെ ബാലചന്ദ്രൻ, എകെഎസ്ടിയു നേതാക്കളായ എം സുനിൽകുമാർ, വി രാധാകൃഷ്ണൻ, എസ് എ ജീവാനന്ദ് തുടങ്ങിയവർ സംസാരിച്ചു











0 comments