എബോള വ്യാപനം നിയന്ത്രിച്ച് ഉഗാണ്ട; സഹായവുമായി മെഡിക്കൽ സംഘം കോംഗോയിലേക്ക്

കമ്പാല : അയൽരാജ്യമായ കോംഗോയിൽ നിന്നും എബോള രോഗബാധ റിപ്പോർട്ട് ചെയ്ത് രണ്ട് മാസത്തിന് ശേഷം രോഗവ്യാപനം വിജയകരമായി നിയന്ത്രണവിധേയമാക്കിയതായി ഉഗാണ്ട. രോഗം സ്ഥിരീകരിച്ചവരെ കൃത്യമായി ചികിത്സിച്ചതിലൂടെയും സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്തതിലൂടെയുമാണ് രോഗവ്യാപനം തടയാനായതെന്ന് ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ എബോളയുടെ പ്രഭവകേന്ദ്രമായ കിഴക്കൻ കോംഗോയിൽ നിന്നുള്ള രോഗവ്യാപനം തടയാൻ കർശനമായ മുൻകരുതലുകളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.
രോഗവ്യാപനം നിയന്ത്രണവിധേയമായ പശ്ചാത്തലത്തിൽ, ഉഗാണ്ടയ്ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്കുകൾ നീക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചു. സഹായവുമായി ഉഗാണ്ടയിൽ നിന്നുള്ള മെഡിക്കൽ സംഘം കോംഗോയിലേക്ക് തിരിച്ചു. അതിർത്തി കടന്നുള്ള രോഗവ്യാപനം തടയാനും ഇരുരാജ്യങ്ങളുടെയും സംയുക്ത നീക്കത്തിലൂടെ രോഗവ്യാപനത്തിന് വേഗത്തിൽ തടയിടാനും ഇത് സഹായിക്കും
എബോള റിപ്പോർട്ട് ചെയ്തവരിൽ 15 പേർ കോംഗോയിൽ നിന്നും വന്നതും 5 പേർ പ്രാദേശിക സമ്പർക്കത്തിലൂടെ രോഗബാധിതരായവരുമാണ്. 16 പേർ രോഗമുക്തി നേടിയപ്പോൾ രണ്ടുപേർ മരണപ്പെടുകയും ചെയ്തു. നിലവിൽ രണ്ട് പേർ മാത്രമാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള അവസാനത്തെ രോഗിക്കും വൈറസ് ബാധ പൂർണമായി മാറുന്നതോടെ രാജ്യം എബോള മുക്തമായി പ്രഖ്യാപിക്കാനുള്ള 42 ദിവസത്തെ കൗണ്ട്ഡൗൺ ആരംഭിക്കും. ഈ 42 ദിവസത്തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ രാജ്യം പൂർണമായും എബോള മുക്തമായി പ്രഖ്യാപിക്കും.











0 comments