ക്രൈം നമ്പർ 22/84, ചാക്കോവധം: കുറുപ്പെവിടെ? ഇന്നുമുണ്ട് എൽപി ഫയൽ

സുകുമാരക്കുറുപ്പ്

സ്വന്തം ലേഖകൻ
Published on Jul 06, 2026, 11:00 AM | 1 min read
കൊല്ലം: നാൽപ്പതു വർഷം മുൻപ് ഒളിവിൽ പോയ കൊലക്കേസ് പ്രതി പിടിയിലായിട്ടും 42 വർഷം മുൻപ് ഒളിവിൽപ്പോയ സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യം ബാക്കി. സഹോദരി ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ 40 വർഷത്തിനുശേഷം പൊലീസ് പിടികൂടിയതറിഞ്ഞ പലരും ഓർത്തത് 42 വർഷം മുന്പ് നടന്ന കൊലപാതകത്തിൽ ഇതുവരെ പിടിയിലായിട്ടില്ലാത്ത സുകുമാരക്കുറുപ്പിനെയാണ്.
ആലപ്പുഴയിലെ ചാക്കോവധക്കേസിലെ പ്രതിയാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ്. 1984 ജനുവരി 22നായിരുന്നു കേരളത്തെ നടുക്കിയ ചാക്കോവധം. സുകുമാരക്കുറുപ്പിന്റെ പേരിലുള്ള ലക്ഷങ്ങളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു കുറുപ്പിനോട് രൂപസാദൃശ്യമുള്ള, ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ കൊലപ്പെടുത്തിയത്. പ്രതിയായ സുകുമാരകുറുപ്പിനെ കിട്ടാൻ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും പല കാലഘട്ടങ്ങളിലായി പൊലീസ് അന്വേഷണം നടത്തി. തലനാരിഴ കീറിയ തെളിവെടുപ്പും ശാസ്‌ത്രീയപരിശോധനകളും നടന്നു. കേരളത്തിൽ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ് ചെയ്‌തു. അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് നിഗമനത്തിലെത്തി. എന്നാൽ, കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
കുറുപ്പിനെ അറസ്റ്റ് ചെയ്യാതെയാണ് മാവേലിക്കര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഭാസ്‌കരപിള്ള, പൊന്നപ്പൻ, സരസമ്മ, തങ്കമണി എന്നിവരായിരുന്നു കുറ്റപത്രത്തിലെ മറ്റു പേരുകാർ. പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും ജീവപര്യന്തം തടവിന് വിധിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. ഒരാളെ മാപ്പുസാക്ഷിയാക്കിയിരുന്നു.
മാവേലിക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്നിൽ മാവേലിക്കര പിഎസ് ക്രൈം നമ്പർ 22/84 എന്ന കേസ് ഫയൽ ലോങ് പെൻഡിങ് പട്ടികയിൽ (എൽപി) ഇപ്പോളും തുടരുന്നു. തെളിവ് ലഭിച്ചാൽ ഈ ഫയൽ വീണ്ടും തുറക്കും.










0 comments