സർക്കാരിനെ പ്രശംസിച്ചതിന് തരൂരിനും കുര്യനും രൂക്ഷ വിമർശനം; രാഷ്ട്രീയം മറക്കുന്നുവെന്ന് കെപിസിസി യോഗം

തിരുവനന്തപുരം > സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് ശശിതരൂർ എംപി, പി ജെ കുര്യൻ തുടങ്ങിയവർക്കെതിരെ കെപിസിസി രാഷ്‌ട്രീയ കാര്യസമിതിയിൽ രൂക്ഷ വിമർശം. സർക്കാർ നടപടികളെ പുകഴ്‌ത്തി ലേഖനമെഴുതുകയും കൈയടി നേടാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രീയം മറക്കുകയാണെന്ന് പി സി വിഷ്ണുനാഥും ഷാനിമോൾ ഉസ്മാനും പരിഹസിച്ചു.
പ്രതിപക്ഷം സർക്കാരിനെതിരെ ആക്ഷേപങ്ങൾ ചൊരിയുമ്പോഴാണ് മറ്റ് ചിലർ സർക്കാരിനെ പുകഴ്‌ത്തി ഗുഡ് സർട്ടിഫിക്കറ്റ് നേടാൻ ശ്രമിക്കുന്നതെന്നായിരുന്നു വിമർശനം. സ്‌പ്രിങ്ക്‌ളർ വിഷയമേറ്റെടുത്ത് ശക്തമായി മുന്നോട്ട് പോകണമായിരുന്നു. പാർടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മൂന്ന് നേതാക്കൾ മാത്രം കൂടിയാലോചിച്ച് തീരുമാനമെടുക്കാതെ എല്ലാവരുമായും കൂടിയാലോചിക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
കെപിസിസിക്ക് ജംബോ പട്ടിക വേണ്ടെന്ന് പി ജെ കുര്യനും കെ മുരളീധരനും പറഞ്ഞു. തൃശൂർ, കോഴിക്കോട് ഡിസിസികൾക്ക് അടിയന്തരമായി പൂർണസമയ പ്രസിഡന്റുമാരെ വേണം. കേരള കോൺഗ്രസിലെ തർക്കം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ദോഷമാകും. അതേസമയം കെപിസിസി ഭാരവാഹികളുടെ ചുമതല അടക്കമുള്ള തർക്കവിഷയങ്ങൾ രാഷ്‌ട്രീയ കാര്യസമിതി പരിഗണിച്ചില്ല.











0 comments