ad
Deshabhimani

ഉത്രയെ കരിമൂർഖനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊന്നു; ഭർത്താവ്‌ കുറ്റം സമ്മതിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2020, 02:32 PM | 0 min read

കൊല്ലം > അഞ്ചലില്‍ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് പൊലീസിനോട് സമ്മതിച്ചു. സൂരജിന്റെ അറസ്റ്റ് ഉടനുണ്ടാകും. സാമ്പത്തിക ലാഭത്തിനു വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം. ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമേഖലയുടെയും മകളാണ് ഉത്ര(25).

മാര്‍ച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍വെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണ് അന്ന് ഉത്രയെ കടിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ കുടുംബവീട്ടില്‍വെച്ച് മേയ് ഏഴിന് രണ്ടാമതും പാമ്പ് കടിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇടതുകയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. മൂര്‍ഖന്‍ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. ഉത്രയെ പാമ്പ് കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു.



ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ മാര്‍ച്ച് രണ്ടിന് അടൂരിലെ ഒരു ബാങ്കിലെ ലോക്കറില്‍ വെച്ചിരുന്ന ഉത്രയുടെ 92 പവന്‍ സ്വര്‍ണം സൂരജ് എടുത്തിരുന്നു. ഉത്രയുടെ മരണത്തില്‍ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം.

തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്‌പി ഹരിശങ്കറിന് പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പ് പിടുത്തക്കാരനുമായി സൂരജിന്  അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി തവണ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു.

പാമ്പുപിടുത്തക്കാരന് 10,000 രൂപ നല്‍കി സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയെന്ന് പൊലീസിന് മനസ്സിലായി. പാമ്പുമായി ബന്ധപ്പെട്ട വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യാനാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും പൊലീസ് ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ സൂരജിന്റെ അകന്ന ബന്ധുവിനും പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സൂരജും ബന്ധുവുമാണ് കേസില്‍ പ്രതികളാകാന്‍ സാധ്യത. പാമ്പുപിടുത്തക്കാരന്‍ പ്രധാനസാക്ഷിയായേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home