ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ ; ഡിജിറ്റൽ സർവകലാശാല 
നാടിന്‌ സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 21, 2021, 01:05 AM | 0 min read


തിരുവനന്തപുരം
വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്റെ ചുവടുവയ്‌‌പിന് ഊർജമേകി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ സർവകലാശാല) യാഥാർഥ്യമായി. ചാൻസലർകൂടിയായ ഗവർണർ  ആരിഫ് മൊഹമ്മദ് ഖാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. സംസ്ഥാനത്തെ ഉന്നതപഠനത്തിന്റെയും  ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമാക്കാനും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂടെ നാടിനെ അഭിവൃദ്ധിപ്പെടുത്താനുമാണ്‌ ‌കഴക്കൂട്ടം  ടെക്നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല  സ്ഥാപിച്ചത്.

പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കേരളത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റൽ സർവകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്ന്‌ ഗവർണർ പറഞ്ഞു. ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണിതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സർവകലാശാലയുടെ ഫലകം അനാച്ഛാദനം ചെയ്തു. ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഹ്രസ്വ വീഡിയോയും പ്രദർശിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ,  ഡെപ്യൂട്ടി സ്പീക്കർ വി ശശി, അടൂർ പ്രകാശ് എംപി തുടങ്ങിയവർ സംസാരിച്ചു. ഡിജിറ്റൽ സർവകലാശാല വിസി  ഡോ. സജി ഗോപിനാഥ് സ്വാഗതവും ഡോ. എലിസബത്ത് ഷേർലി നന്ദിയും പറഞ്ഞു.

ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും ലൈബ്രറികളെ വെബ് നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കുന്ന കാൾനെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്ക്)  യാഥാർഥ്യമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെവിടെ നിന്നും ഓൺലൈനായി ഗവേഷകർക്ക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ ലൈബ്രറികളിലെയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേർണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയിൽ വഴി സമ്പാദിക്കാനും കഴിയും. ഉള്ളടക്കം വെബ്സൈറ്റിൽ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കും. എല്ലാ കോളേജ് ലൈബ്രറികളും താമസിയാതെ  കാൾനെറ്റിന്റെ ഭാഗമാകും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുവടുവയ്‌പാണ്‌ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home