ഇറാന്റെ ഉപാധികളോട് ട്രംപിന്റെ 'നോ'; കുതിച്ചുയർന്ന് ക്രൂഡ് വില

പ്രതീകാത്മക എഐ ചിത്രം
ലണ്ടൻ : അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദേശത്തോടുള്ള ഇറാന്റെ മറുപടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. തിങ്കളാഴ്ച ഏഷ്യൻ വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിലെ കണക്കുകൾ പ്രകാരം ബ്രെന്റ് ക്രൂഡ് വില 3.33 ശതമാനം വർധിച്ച് ബാരലിന് 104.60 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ലുടിഐ) വില 3.35 ശതമാനം ഉയർന്ന് 98.62 ഡോളറിലുമെത്തി.
ഇറാന്റെ മറുപടി "തികച്ചും അസ്വീകാര്യമാണെന്ന്" ഞായറാഴ്ച വൈകുന്നേരം ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചതാണ് വിപണിയെ പിടിച്ചുലച്ചത്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണമായും വിട്ടുനൽകണമെന്നും കയറ്റുമതി ഉപരോധം പിൻവലിക്കണമെന്നുമുള്ള ഇറാന്റെ ആവശ്യങ്ങളാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുക്കുന്നതോ അവിടെ നികുതി ഏർപ്പെടുത്തുന്നതോ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ സഖ്യകക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച നടക്കാനിരിക്കുന്ന ട്രംപിന്റെ ബീജിംഗ് സന്ദർശനത്തിലാണ് ഇനി ലോകത്തിന്റെ പ്രതീക്ഷ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന ഇറാന് മേൽ സമ്മർദം ചെലുത്തുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്. ചൈനീസ് ഇടപെടലിലൂടെ സമാധാന സാധ്യത തെളിയുമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ നയതന്ത്ര ചർച്ചകൾ പൂർണമായും പരാജയപ്പെട്ടാൽ എണ്ണവില ഇനിയും വർധിക്കാനാണ് സാധ്യത.











0 comments