ഹോർമുസിൽ വീണ്ടും ആക്രമണം; ക്രൂഡ് ഓയിൽ വില കുതിക്കുന്നു

ലണ്ടൻ : ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരന്നത്തെ തുടർന്ന് ദീർഘകാല വിതരണ തടസത്തെക്കുറിച്ച് ആശങ്കകൾ വർധിപ്പിച്ചതിനാൽ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില വർധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 52 സെന്റ് അഥവാ 0.54 ശതമാനം ഉയർന്ന് ബാരലിന് 96.80 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ 66 സെന്റ് അഥവാ 0.72 ശതമാനം ഉയർന്ന് ബാരലിന് 92.14 ഡോളറിലെത്തി.
യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെയാണ് ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. ഇതോടെ എണ്ണ വിതരണത്തിൽ കുറവുണ്ടാകുമെന്ന ആശങ്കയാണ് വില വർധനവിന് തുടക്കമിട്ടത്.
അതേസമയം ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രത്തിമായ ഖാർഗ് ദ്വീപിന്റെ തീരത്ത് ശനിയാഴ്ച യുഎസ് സൈന്യം മൂന്ന് ഇറാനിയൻ എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ അനധികൃത റൂട്ടുകളിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് എണ്ണ ടാങ്കറുകളെയും മറ്റ് പ്രദേശങ്ങളിലെ മൂന്ന് അധിക യുഎസ് കപ്പലുകളെയും ലക്ഷ്യമിട്ടതായി ഇറാനും അറിയിച്ചു.








0 comments