വീണ്ടും ഇരുണ്ടകാലം; വൈദ്യുതി നിയന്ത്രണം രൂക്ഷം, തിരിഞ്ഞുനോക്കാതെ സർക്കാർ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ടെൻഡർ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ള കരാർ ലഭിക്കാത്തതിനാൽ വർധിക്കുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനാണ് പവർ കട്ട് എന്നാണ് വിശദീകരണം.
വിഷയത്തിൽ അടിയന്തര പരിഹാരത്തിനുള്ള കാര്യക്ഷമമായ ഇടപെടൽ വൈദ്യുതി മന്ത്രി സണ്ണി ജോസെഫിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. വൈദ്യുതി നിയന്ത്രണം ആവശ്യം വന്നേക്കുമെന്ന് രണ്ടു മാസം മുൻപ് തന്നെ മനസ്സിലാക്കിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത് തടയാൻ യാതൊരു നീക്കവും കാണുന്നില്ല.
ആദ്യം മുതലേ ജനങ്ങളുടെ മേൽ നിയന്ത്രണം അടിച്ചേൽപ്പിച്ച് കൈയൊഴിയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ഷേപവും ശക്തമാണ്. സെപ്‌തംബർ മുതൽ 2027 മെയ് 15 വരെ അമിത വിലയ്‌ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്‌ഇബിയുടെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നിഷേധിച്ചിരുന്നു.
കണക്കുകളുൾപ്പെടെ കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും കമീഷൻ വൃത്തങ്ങൾ അറിയിച്ചു. അത്തരം നിർദേശം ലഭിച്ചിട്ടില്ലെന്നും കമീഷന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ് എന്നുമാണ് കെഎസ്‌ഇബിയുടെ നിലപാട്.
വ്യാഴാഴ്‌ച ഹിയറിങ് പൂർത്തിയായെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. വൈദ്യുതി ലഭ്യതയിൽ വെള്ളിയാഴ്‌ച 400 മെഗാവാട്ടിന്റെ കുറവുണ്ടായി. രാത്രി 10.10ന് ഉയർന്ന ആവശ്യകതയായ 4988 മെഗാവാട്ട് രേഖപ്പെടുത്തി. പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻവർഷം ഇതേ സമയത്തേക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നു.








0 comments