തലസ്ഥാനത്തിന്റെ സ്വന്തം ഉമ്പായി

തിരുവനന്തപുരം
ഗസലിലൂടെ മലയാളിയെ ഉണർത്തിയ ഉമ്പായി തലസ്ഥാനത്തിന‌് എന്നും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ ഗസൽ സന്ധ്യയിൽ അലിയാൻ വൻ ജനാവലിയാണ‌് എത്തിയിരുന്നത‌്. സൂര്യയുടെ വേദിയിൽ മുടങ്ങാതെ എത്തിയിരുന്ന അദ്ദേഹം സംഗീതപ്രേമികളുടെയാകെ മനം കവർന്നു. സൂര്യഫെസ‌്റ്റിൽ എല്ലാവർഷവും ഒക്ടോബർ 23 ഉമ്പായിയുടെ ദിനമായിരുന്നു. അദ്ദേഹത്തിന്റെ സംഗീത പരിപാടി ഗസലിനെ പറ്റിയുള്ള വലിയ പഠന പരിപാടി കൂടിയായിരുന്നു. മലയാള ഗസലുകൾക്കായിരുന്നു മിക്കപ്പോഴും അദ്ദേഹം ഇവിടെ പ്രാധാന്യം നൽകിയിരുന്നത‌്. രോഗ ശയ്യയിൽ കിടന്നപ്പോഴും ഈ വർഷവും ഒക്ടോബർ 23ന‌് സൂര്യ ഫെസ‌്റ്റിൽ പാടണമെന്ന‌് ആഗ്രഹം പ്രകടിപ്പിച്ചു ഉമ്പായി. രോഗവിവരം അറിഞ്ഞപ്പോൾ വലിയൊരു ഷോക്കാണുണ്ടായതെന്ന‌് സൂര്യ കൃഷ‌്ണമൂർത്തി പറഞ്ഞു.
മരിക്കും മുമ്പ‌് സൂര്യ വേദിയിൽ പാടണമെന്നും അതിന‌് ഒക്ടോബർവരെ ജീവിക്കണമെന്നുമാണ‌് ഉമ്പായി ഡോക്ടർമാരോട‌് ആഗ്രഹം പ്രകടിപ്പിച്ചത‌്.111 ദിവസം നീളുന്ന സൂര്യ ഫെസ‌്റ്റിവലിലെ ‘ജലസാഗർ’ സംഗീത പരിപാടിയിലാണ‌് സ്ഥിരമായി ഒരേ ദിവസം ഉമ്പായി അതിഥിയായി എത്തിയിരുന്നത‌്. അസമത്വങ്ങൾക്കെതിരായും അദ്ദേഹം വേദികളിൽ പ്രതികരിച്ചു‐ കൃഷ‌്ണമൂർത്തി പറഞ്ഞു. ഒഎൻവിയുമായി ചേർന്ന‌് അദ്ദേഹം ഒരുക്കിയ ഏഴു മലയാളം ഗസലുകളും ആസ്വാദകർ ആദ്യം തന്നെ ഏറ്റുവാങ്ങിയെന്ന‌് കവി ഒഎൻവിയുടെ മകൻ രാജീവ‌് ഒഎൻവി ഓർക്കുന്നു. ‘പാടുക സൈഗാൾ...’ എന്നു തുടങ്ങുന്ന ഗസലായിരുന്നു ഇവയിൽ അച്ഛന‌് ഏറെ പ്രിയങ്കരം. ദിവസങ്ങളോളമാണ‌് ഈ ഗസലുകൾ ചിട്ടപ്പെടുത്താൻ ചെലവിട്ടത‌്. ഒരു ആൽബം കൂടി പുറത്തിറക്കണമെന്ന‌് ഇരുവരും ആഗ്രഹിച്ചിരുന്നതായും രാജീവ‌് പറഞ്ഞു.










0 comments