മതനിരപേക്ഷതയ്ക്കു നേരെയുള്ള വെല്ലുവിളി മാധ്യമങ്ങൾ ഏറ്റെടുക്കണം: പി എം മനോജ്

പത്തനംതിട്ട
മതനിരപേക്ഷതയ്ക്ക് നേരെയുണ്ടാവുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് മാധ്യമപ്രവർത്തകൻ പി എം മനോജ് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാർഷിക ആചരണത്തിന്റെ ഭാഗമായി നടത്തിയ മാധ്യമ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവോഥാന പോരാട്ടങ്ങളിലൂടെ നേടിയെടുത്ത കേരളത്തിന്റെ യശസ‌് പിന്നാക്കം കൊണ്ടുപോകുന്ന ശ്രമങ്ങൾ ചില കോണിൽ നിന്നും ഉണ്ടാവുന്നു. അവർ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെയും ഭരണഘടനയെയും ചോദ്യം ചെയ്യുകയും ജനങ്ങളെ മതത്തിന്റെ പേരിൽ കലാപത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇത്തരം അപകടകരമായ നീക്കങ്ങളെ കണ്ടറിഞ്ഞ് സമൂഹത്തെ നേർവഴികാട്ടാനുള്ള ഉത്തരവാദിത്വം പത്രമാധ്യമങ്ങൾക്ക് ഉണ്ട്. എന്നാൽ ചിലമാധ്യമങ്ങൾ കലാപകാരികളുടെ നീക്കങ്ങളെ വെള്ളപൂശാൻ ശ്രമിക്കുന്നത് പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.
ഫ്യൂഡൽ വ്യവസ്ഥിതിയുടെ തിരിച്ചു വരിവരവിനാണ് കലാപകാരികൾ ലക്ഷ്യം വയ്ക്കുന്നത്. മാധ്യമങ്ങളെ ഇക്കൂട്ടർ കൂട്ടുപിടിക്കുന്നു. കമ്പോള നിയന്ത്രിതമായ മാധ്യമങ്ങളാണ് പലപ്പോഴും സത്യത്തിന് നേരെ മുഖം തിരിക്കുന്നുത്. എന്നാൽ സ്വതന്ത്രമായ മാധ്യമ പ്രവർത്തനം പോലും ചോദ്യചെയ്യപ്പെടുന്നതും മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയും ചെയ്യുന്നത് വർത്തമാനകാലത്ത് നാം കാണ്ടു. തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വാർത്തകൾ തയ്യാറാക്കണം എന്നത് വർഗീയ വാദികളുടെ അജണ്ടയാണ്. മാധ്യമങ്ങൾ ഇനിയും മൗനം പാലിച്ചാൽ രാജ്യം നേരിടാൻ പോകുന്നത് വലിയ വിപത്തായിരിക്കുമെന്നും പി എം മനോജ് പറഞ്ഞു.
ചിറ്റയം ഗോപകുമാർ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ സത്യം അറിയിക്കേണ്ട മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് എംഎൽഎ പറഞ്ഞു. നവോഥാനകാലത്തിന്റെ പാരമ്പര്യമുള്ള കേരളത്തിലെ ജനസമൂഹം ഇത്തരം മതസ്പർധ വളർത്തുന്നവരെ നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ എ പി ജയൻ അധ്യക്ഷനായി. മാധ്യമ പ്രവർത്തകരായ എ ആർ സാബു, എസ് ഷാജഹാൻ, സജിത് പരമേശ്വരൻ, സംഘാടക സമിതി അംഗം എസ് മനോജ്, പിആർഡി അസിസ്റ്റന്റ് എഡിറ്റർ പി ആർ സാബു തുടങ്ങിയവർ സംസാരിച്ചു.











0 comments