ഊട്ടി, കൊടൈക്കനാൽ പോകാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 12:59 AM | 0 min read

പത്തനംതിട്ട
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ജില്ലയിൽനിന്നും സംസ്ഥാനത്തിന് പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകൾ പരിഗണനയിൽ. ഇതുസംബന്ധിച്ച്  ഉന്നതതലത്തിൽ കൂടിയാലോചന നടക്കുന്നു. ഊട്ടി, കൊടൈക്കനാൽ, കന്യാകുമാരി, പളനി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ്‌ നടത്താൻ ആലോചന. 
പുറത്തേക്കുള്ള യാത്രയിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള എസി ബസുകളാകും സർവീസ് നടത്തുക. രണ്ടു മൂന്നു ദിവസത്തെ യാത്രയെ സംബന്ധിച്ചും യാത്രികരുടെ താമസസൗകര്യം സംബന്ധിച്ചും തമിഴ്നാട് സർക്കാരുമായി കൂടിയാലോചന നടത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകളും നടക്കുന്നു.     
സംസ്ഥാനത്തിനകത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന വിനോദയാത്രയ്ക്ക് നല്ല പിന്തുണയാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്.   ജില്ലയ്ക്കകത്തെ ഗവിയിലേക്കുള്ള വിനോദയാത്രയ്ക്കും നല്ല തിരക്ക് അനുഭവപ്പെടുന്നു. മഴക്കാലത്തും മഞ്ഞുമൂടി പച്ച പുതച്ച് നിൽക്കുന്ന ​ഗവി യാത്രയിലെ മനോഹാരിത ആസ്വദിക്കാൻ തിരക്കാണ്. 
ഇതുകൊണ്ടാണ് സംസ്ഥാനത്തിന് പുറത്തേക്കും കൂടുതൽ വിനോദസഞ്ചാര യാത്രകൾക്കും ആലോചന നടക്കുന്നത്.  കെഎസ്ആർടിസിക്ക് കൂടുതൽ ബസ്സുകൾ അടുത്ത മാസങ്ങളിൽ ലഭ്യമാകുന്നതോടെ ഇക്കാര്യം സജീവമാക്കും. ഓണത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന വിനോദയാത്രയ്ക്ക് തുടക്കമിടാനാണ് ആലോചന. നിലവിൽ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ഡീലക്സ് എക്സ്പ്രസ് ബസുകളാണ് സംസ്ഥാനത്തിനകത്തെ വിവിധ വിനോദസഞ്ചാര മേഖലകളിലേക്ക് ഉപയോഗിക്കുന്നത്.   
ജില്ലയിൽ നിന്നാരംഭിച്ച് കൊച്ചിയിലെത്തി കായൽ സൗന്ദര്യം ആസ്വദിക്കാനുള്ള പാക്കേജിനും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മൂന്നാറിലേത് പോലെ കെഎസ്ആർടിസി ബസുകൾ കൂടുതൽ പ്രദേശങ്ങളിൽ കുറഞ്ഞ നിരക്കിൽ തന്നെ താമസ സൗകര്യത്തിന് സജ്ജീകരിക്കുന്നതും പരി​ഗണനയിലാണ്. മൂന്നാറിൽ നടപ്പാക്കിയ പദ്ധതി    വിജയകരമായി തുടരുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Home