Deshabhimani

ചെന്നിത്തലയുടെ ജയിൽഭൂമി ദാനം: ഫയൽ വിജിലൻസിന‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2018, 07:35 PM | 0 min read

തിരുവനന്തപുരം > രമേശ‌് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിൽഭൂമി സ്വകാര്യ ട്രസ‌്റ്റിന‌് പതിച്ചുനൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ മുഴുവൻ രേഖകളും വിജിലൻസിന‌് കൈമാറും.മന്ത്രിസഭാ തീരുമാനം ഉൾപ്പെടെയുള്ള മുഴുവൻ ഫയലുകളും കൈമാറണമെന്ന‌് ആവശ്യപ്പെട്ട‌് ചീഫ‌് സെക്രട്ടറിക്ക‌് വിജിലൻസ‌് കത്ത‌് നൽകി. 2015 ജൂലൈ 21ന്റെ യോഗമാണ‌് ചിന്താലയ ആശ്രമ ട്രസ‌്റ്റിന‌് 30 വർഷത്തേക്ക‌് ഭൂമി പതിച്ചുനൽകാൻ തീരുമാനിച്ചത‌്. മന്ത്രിസഭാ യോഗത്തിൽ രമേശ‌് ചെന്നിത്തല സമർപ്പിച്ച‌ കുറിപ്പ‌് സഹിതം  വിശദമായ പരിശോധനയ‌്ക്ക‌് വിധേയമാക്കണമെന്ന‌് വിജിലൻസ‌് സർക്കാരിനെ അറിയിച്ചു.

ഇതെതുടർന്നാണ‌് മുഴുവൻ ഫയലുകളും വിജിലൻസ‌് കൈമാറാൻ തീരുമാനിച്ചത‌്. ജയിൽ ഡിജിപിയുടെയും റവന്യൂ ധനവകുപ്പുകളുടെയും എതിർപ്പ‌് അവഗണിച്ചാണ‌് ജയിൽഭൂമി സ്വകാര്യ ട്രസ‌്റ്റിന‌് പാട്ടത്തിന‌് കൈമാറാൻ തീരുമാനിച്ചതെന്ന‌് വിജിലൻസ‌് തിരുവനന്തപുരം പ്രത്യേക യൂണിറ്റ‌് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ‌് മുഴുവൻ ഫയലുകളും ആവശ്യപ്പെട്ട‌് ചീഫ‌് സെക്രട്ടറിക്ക‌് കത്ത‌് നൽകിയത‌്.

ജയിൽഭൂമി വിട്ടുകൊടുത്ത മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഡിസംബർ 28ന‌് ജയിൽ മേധാവി ആഭ്യന്തര സെക്രട്ടറിക്ക‌് നൽകിയ കത്ത‌്, ഭൂമി വിട്ടുകൊടുക്കുന്നത‌് സ്വകാര്യ താൽപര്യം സംരക്ഷിക്കാനാണെന്നും ഭാവിയിൽ വിജിലൻസ‌് കേസിന‌് സാധ്യതയുണ്ടെന്നുമുള്ള നിയമവകുപ്പിന്റെ കുറിപ്പ‌് എന്നിവയും വിജിലൻസ‌് ആവശ്യപ്പെട്ടു. ജയിൽ ഭൂമി സ്വകാര്യ ആവശ്യത്തിന‌് കൈമാറരുതെന്ന ജയിൽ ഡിജിപിയുടെ കത്ത‌് പൂഴ‌്ത്തിയാണ‌് മന്ത്രിസഭാ യോഗത്തിൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ‌് ചെന്നിത്തല നിർദേശം സമർപ്പിച്ചത‌്.

മന്ത്രിസഭാ തീരുമാനം അനുസരിച്ച‌് ഭൂമി പാട്ടത്തിന‌് നൽകി 2015 ആഗസ‌്ത‌് 22ന‌് റവന്യുവകുപ്പ‌് ഉത്തരവിറക്കി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാസ‌് മേത്ത‌ പുറപ്പെടുവിച്ച ഉത്തരവ‌് പ്രകാരം ഭൂമി പതിച്ചു നൽകാൻ കലക്ടർ നടപടി ആരംഭിച്ചപ്പോഴാണ‌് തീരുമാനം പുനഃപരിശാധിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ജയിൽ ഡിജിപി വീണ്ടും കത്ത‌് നൽകിയത‌്. ഇതും പൂഴ‌്ത്തിയതായി വിജിലൻസ‌് അന്വേഷണത്തിൽ കണ്ടെത്തി. 



deshabhimani section

Related News

View More
0 comments
Sort by

Home