ശബരിമലയെ സുവർണാവസരമാക്കുന്നവർ രാജ്യത്തിന‌് ആപത്ത‌്: ദീപിക രജാവത്ത‌്

തിരുവനന്തപുരം > ശബരിമല വിവാദത്തെപ്പോലും രാഷ്ട്രീയനേട്ടത്തിനുള്ള സുവർണാവസരമാക്കി ദുരുപയോഗം ചെയ്യുന്നവർ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുന്നെന്ന‌് അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ ദീപിക സിങ‌് രജാവത്ത‌് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും സംരക്ഷിക്കുംവിധം ശക്തരായി യുവതലമുറയെ വാർത്തേടുക്കണം. വിദ്യാർഥികൾ അനീതിക്കെതിരെ പ്രതികരിക്കാനും സമൂഹത്തിനായി പോരാടാനും തയ്യാറാകണമെന്നും ദീപിക പറഞ്ഞു. കേരള മീഡിയ അക്കാദമി ദേശിയ പത്രദിന വാരാചരണത്തിന്റെ സമാപനത്തിൽ പ്രസ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച മാധ്യമസ്വാതന്ത്ര്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വ്യക്തികൾക്കെതിരെ, പ്രത്യേകിച്ച‌് സ്ത്രീകൾക്കെതിരെ വാസ്തവവിരുദ്ധമായ വാർത്തകൾ പടയ്ക്കുന്ന മാധ്യമങ്ങൾ അവരുടെ ജീവൻ അപകടത്തിലാക്കുന്നു. കഠ‌്‌വ കേസിൽനിന്ന‌് മാറ്റിയതുമുതൽ സാമൂഹ്യമാധ്യമങ്ങളിലും തനിക്കെതിരെ വ്യാപകമായ പ്രചാരണമാണ‌് നടക്കുന്നത‌്. പണത്തിനായി കേസ‌് അട്ടിമറിച്ചെന്ന ആരോപണംവരെയുണ്ടായി. ഇതിനായി സ്വകാര്യ ഫോട്ടോകളും ഉപയോഗിച്ചു. മുഖ്യധാര, നവമാധ്യമങ്ങളിലൂടെ സമൂഹത്തിന്റെ മതനിരപേക്ഷ ചട്ടക്കൂട് തകർക്കുന്നവരെ ഒറ്റപ്പെടുത്തണം.
അനീതിക്കെതിരെ പൊരുതുന്നവരെ കടന്നാക്രമിക്കുന്ന സാമൂഹ്യ മനഃസ്ഥിതി ദുഃഖമുളവാക്കുന്നു. അതിക്രൂരപീഡനത്തിന‌് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിന‌് നീതി ലഭിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചു. സ്വഭാവഹത്യയും നിരന്തര ഭീഷണിയുമായിരുന്നു ഫലം. അതിഭീകരമായ സമ്മർദം തന്നെ ആത്മഹത്യയുടെ മുനമ്പിൽ എത്തിച്ചു. എന്നാൽ, ഭീഷണികൾക്ക‌് വഴങ്ങി നിശ്ശബ്ദയാകില്ല. താനടക്കമുള്ളവർ തളർന്നുവീണാലും അനീതിക്കെതിരെ പ്രതിരോധം തീർക്കാൻ ഇളംതലമുറയ്ക്ക‌് കഴിയണം.
ശബരിമലയിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെയുണ്ടായ അതിക്രമത്തെയും ദീപിക അപലപിച്ചു. രാജ്യത്ത‌് സ്ത്രീകൾ സുരക്ഷിതരല്ല. പ്രതികരിക്കുന്ന വനിതകൾ ആക്രമിക്കപ്പെടുന്ന സംസ്കാരം ഏതുവിധേനയും അവസാനിപ്പിക്കണം. ഇതിനായി ഓരോരുത്തരും മുൻകൈ എടുക്കണം. ആക്രമിക്കപ്പെട്ട വനിതാ മാധ്യമപ്രവർത്തകർക്ക‌് കരുത്തേകാൻ രാജ്യവ്യാപകമായി കരിദിനം ആചരിക്കണമെന്നും അവർ പറഞ്ഞു. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകരായ സരിത വർമ, കമാൽ വരദൂർ, സരിത എസ് ബാലൻ, സ്നേഹ മേരി കോശി എന്നിവർ സംസാരിച്ചു.









0 comments