Deshabhimani

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 02:24 PM | 0 min read

പത്തനംതിട്ട > പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. എറണാകുളത്ത് നിന്നാണ് റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായത്. ​സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച് മൂവരും എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ റാന്നി മന്ദമരുതി ആശുപത്രി പടിക്ക് സമീപത്ത് വച്ചായിരുന്നു മാമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പാടി സുരേഷ് എന്ന യുവാവ് കാർ ഇടിച്ചു മരിക്കുന്നത്. ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ അമ്പാടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അപകടമരണം എന്ന രീതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പിന്നീട്  ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണ് എന്ന് വ്യക്തമായത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഗ്യാങ് വാറാണ് റാന്നിയിൽ നടന്നതെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച പകൽ മൂന്നിന് അമ്പാടിയുടെ സഹോദരനും സുഹൃത്തുക്കളും റാന്നി ബീവറേജസിന് സമീപത്ത് വെച്ച് മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു. സംഘം മദ്യപിച്ച ശേഷം ഇവരെ വീണ്ടും ഫോണിലൂടെ വെല്ലുവിളിച്ചു. ഇതോടെ എതിരാളികളെ കാണുവാനായി ഇവർ വാഹനത്തിൽ മന്ദമരുതിയിലേക്ക് പോയി. വഴിക്ക് വെച്ച് കണ്ട അമ്പാടിയും ഇവരോടൊപ്പം കൂടി. മന്ദമരുതിയിൽവച്ച് അടിപിടി ഉണ്ടായി. പിന്തിരിഞ്ഞുപോയ സംഘത്തെ പിന്തുടർന്ന് ആശുപത്രി പടിയിൽ ഇവർ എത്തി. ഇവിടെ വച്ച് കാർ നിർത്തി ഇറങ്ങുമ്പോഴാണ് പാഞ്ഞുവന്ന കാർ അമ്പാടിയെ ഇടിച്ച് താഴെയിട്ട ശേഷം നിർത്താതെ പോയത്. സഹോദരനും സുഹൃത്തുക്കളും ചേർന്ന് അമ്പാടിയെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അപ്പോഴേക്കും അമ്പാടി മരിച്ചു.



deshabhimani section

Related News

0 comments
Sort by

Home