കാനനപാതകളിൽ വിപുലമായ 
സുരക്ഷാക്രമീകരണങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 02:19 AM | 0 min read

ശബരിമല > കാനനപാതകളിലൂടെ വരുന്ന തീർഥാടകരുടെ എണ്ണം മുൻവർഷങ്ങളേക്കാൾ ഈ മണ്ഡലകാലത്ത്‌ വർധിച്ചിട്ടുണ്ട്‌. ഇതുവരെ ലക്ഷത്തിനടുത്ത്‌ തീർഥാടകർ കാനനപാതകൾ വഴി ശബരിമലയിലെത്തി. വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ്‌ ഇരു കാനനപാതകളിലും വനം വകുപ്പും പൊലീസും മറ്റ്‌ സേനാവിഭാഗങ്ങളും സജ്ജമാക്കിയത്‌. എരുമേലി വഴി വരുന്ന തീർഥാടകർക്ക്‌ വൈകിട്ട്‌ നാലിന്‌ ശേഷം യാത്ര ചെയ്യാൻ അനുമതിയില്ല. ഈ സമയത്തിനുള്ളിൽ അടുത്ത സുരക്ഷിത സങ്കേതത്തിലെത്താൻ സാധിക്കുന്നവരെ മാത്രമേ ഓരോ പോയിന്റിൽനിന്ന്‌ കടത്തിവിടൂ.

പമ്പ വരെ ആകെ 48 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ വിവിധയിടങ്ങളിലായി 35 വനം വകുപ്പ്‌ ജീവനക്കാർ, 25 ബീറ്റ്‌ ഫോറസ്റ്റ്‌ ഉദ്യോഗസഥർ, 30 എലഫന്റ്‌ സ്‌ക്വാഡ്‌ അംഗങ്ങൾ എന്നിവരെ നിയോഗിച്ചിട്ടുണ്ട്‌. സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള 12 കിലോമീ​റ്ററുള്ള പാതയാണ്‌ അധികം തീർഥാടർ ആശ്രയിക്കുന്നത്‌. രാവിലെ ഏഴ്‌ മുതൽ പകൽ രണ്ട് വരെ മാത്രമേ ഇതുവഴി കടത്തിവിടൂ. പുല്ലുമേട്ടിൽ വനം വകുപ്പിന്റെ കൺട്രോൾ യൂണിറ്റുണ്ട്‌. 45 വീതം വനം വകുപ്പ്‌ ജീവനക്കാർ, ബീറ്റ്‌ ഫോറസ്റ്റ്‌ ഉദ്യോഗസഥർ, എലഫന്റ്‌ സ്‌ക്വാഡ്‌ അംഗങ്ങൾ എന്നിവരുടെ സേവനം ഈ പാതയിലുണ്ട്‌. ഇതിനു പുറമേ അഗ്നിരക്ഷാസേന, ദുരന്തനിവാരണസേന തുടങ്ങിയവയുടെ സേവനവും അവശ്യഘട്ടങ്ങളിൽ ലഭിക്കും.

കാനനപാത വഴി 
വരുന്നവർക്കുള്ള 
നിർദേശങ്ങൾ

നിശ്ചിതവഴികളിലൂടെ മാത്രം യാത്രചെയ്യുക, നടത്തം ലാഭിക്കുന്നതിനായി വനത്തിലൂടെ കുറുക്കുവഴികള്‍ കയറാതിരിക്കുക, പ്ലാസ്റ്റിക് കൊണ്ടുവരാനോ വസ്ത്രങ്ങള്‍ വനങ്ങളില്‍ വലിച്ചെറിയാനോ പാടില്ല, മലമൂത്ര വിസര്‍ജനത്തിനായി ബയോ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്, കുരങ്ങുകള്‍ ഉള്‍പ്പെടെ ഒരുവിധ വന്യജീവികളെയും സമീപിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്‌ അധികൃതർ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home